
കൊച്ചി.. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഭാര്യയ്ക്കും കുടുംബത്തിനും മലപ്പുറം ജില്ലയിലെ അകമ്പാടം വില്ലേജിൽ ഭൂമി ഉള്ളതായി കാണുന്നില്ലെന്ന് വ്യക്തത നൽകുന്ന അന്വേഷണ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം പുറത്ത് വന്നു. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് സംസ്ഥാന ലാന്റ് ബോർഡ് വിവരാവകാശ മറുപടിയിൽ ഉൾപ്പെടുത്തി നൽകിയ മലപ്പുറം ജില്ലാ കളക്ടറുടെ ഇത് സംബന്ധിച്ച റിപ്പോർട്ടിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഭാര്യയ്ക്ക് അകമ്പാടം വില്ലേജിൽ ഭൂമി ഇല്ലെന്ന് റവന്യൂ വകുപ്പ് റിപ്പോർട്ട് നല്കിയിട്ടുള്ളതായി വിവരിക്കുന്നു.
നിലമ്പൂർ വില്ലേജിൽ സുകന്യ രാമചന്ദ്രനും സഹോദരിമാരായ സുജയ തമ്പാട്ടി, സുപ്രിയ തമ്പാട്ടി എന്നിവർക്ക് കൂട്ടായ കൈവശമായി 0.0647 ഹെക്ടർ വസ്തു നിലവിലുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കുന്നു. ഹൈക്കോടതി ജഡ്ജിമാരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിന് ആലുവ തിരുവള്ളൂർ സ്വദേശിയായ പി.കെ. സുരേഷ് കുമാറിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ കേസ് എടുക്കുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സുരേഷ് കുമാർ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഭാര്യയും കുടുംബവും ഭൂപരിഷ്കരണ നിയമം അനുവദിക്കുന്നതിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കുന്നതായി കഴിഞ്ഞ ഗവൺമെന്റിന് പരാതി നൽകിയിരുന്നു. ഇതിന്മേൽ നടന്ന അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങളാണ് വിവരാവകാശ മറുപടിയുടെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മലപ്പുറം ജില്ലയിൽ അകമ്പാടം വില്ലേജിൽ ഏക്കർ കണക്കിന് വസ്തു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഭാര്യയ്ക്ക് ഉണ്ടെന്ന പി കെ സുരേഷ് കുമാറിന്റെ അവകാശവാദം കളവാണെന്ന് തെളിയിക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങളാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലൂടെ ഇപ്പോൾ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. രാജ കുടുംബ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് ഭൂപരിഷ്കരണ നിയമ പരിധിയിൽ ചില ഇളവ് ഉണ്ടെന്നും നിഷ്‌പക്ഷ കോടതി നടപടികളിലൂടെ വിധി പുറപ്പെടുവിക്കുന്ന ന്യായാധിപൻമാരെ പൊതു സമൂഹത്ത് അധിഷേപിക്കുവാൻ ആസൂത്രിതമായി നൽകുന്ന വസ്തുത വിരുദ്ധ പരാതികളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കർശന നടപടി ആവശ്യമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടി.