തൃശൂർ: പുലിക്കളിയെ വിമർശിച്ചുകൊണ്ട് നടത്തിയ അഭിപ്രായപ്രകടനം കലാകാരന്മാർക്കും സംഘാടകരുമായി ബന്ധപ്പെട്ടവർക്കും മനോവിഷമമുണ്ടാക്കിയതിൽ ഖേദം രേഖപ്പെടുത്തി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. തന്റെ മുൻ അഭിപ്രായപ്രകടനം പക്വതയുള്ളതായിരുന്നില്ലെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പുലിക്കളിയെ സംബന്ധിച്ചുള്ള തന്റെ പോസ്റ്റിനു പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ ലഭിച്ചതായി വി.കെ. ശ്രീരാമൻ വ്യക്തമാക്കി. അതിൽ ശ്രദ്ധേയമായി തോന്നിയ ഒരു അഭിപ്രായമാണ് വിഷയത്തെ മറ്റൊരു കാഴ്ചപ്പാടിൽ വിലയിരുത്താൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിലെ പുലിക്കളി ഒരു പ്രത്യേക പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള കാർണിവൽ സ്വഭാവമുള്ള കാഴ്ചവിരുന്നാണെന്നും കാസർകോടൻ പുലിക്കളി പരിശീലനവും മെയ്‌വഴക്കവും ആവശ്യമായ ആയോധനകല കലർന്ന കലാരൂപമാണെന്നുമുള്ള അഭിപ്രായം ശരിയാണെന്ന് താൻ മനസ്സിലാക്കുന്നതായി ശ്രീരാമൻ കുറിച്ചു. കാർണിവലിന്റെ പ്രധാന ലക്ഷ്യം ജനങ്ങൾക്ക് ആകർഷകമായ ദൃശ്യവിരുന്ന് ഒരുക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ തന്റെ മുൻ അഭിപ്രായപ്രകടനം വേണ്ടത്ര പക്വതയുള്ളതായിരുന്നില്ലെന്ന് മനസ്സിലാക്കുന്നതായി വി.കെ. ശ്രീരാമൻ വ്യക്തമാക്കി. പുലിക്കളിയെ കൂടുതൽ മനോഹരമായ കലാരൂപമാക്കി മാറ്റാനുള്ള ശ്രമങ്ങൾ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തുനിന്നുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
“പുലിക്കളി കലാകാരന്മാർക്കും അതുമായി ബന്ധപ്പെട്ടവർക്കും എന്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമമുണ്ടാക്കിയെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിലുള്ള ഖേദം രേഖപ്പെടുത്തുന്നു,” എന്ന് വി.കെ. ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചു.
