108 അടി ഉയരവും 40 അടി വീതിയുമുള്ള ശിൽപ്പസമുച്ചയമാണ് പദ്ധതിയുടെ പ്രധാന ആകർഷണം
തിരുവില്വാമല: പ്രകൃതിദുരന്തങ്ങളിലും അപ്രതീക്ഷിത മരണങ്ങളിലും മനുഷ്യരുടെ ഇടപെടലുകളിലും ജീവൻ നഷ്ടപ്പെട്ടവർക്കായി ഭാരതത്തിലെ തന്നെ ശ്രദ്ധേയമായ മഹാശ്രദ്ധാഞ്ജലിയായി തിരുവില്വാമലയിൽ ‘മഹാപിതൃ മോക്ഷസ്ഥലം’ ഒരുങ്ങുന്നു.
108 അടി ഉയരവും 40 അടി വീതിയുമുള്ള സ്തംഭത്തെ ചുറ്റിപ്പൊതിഞ്ഞ രൂപത്തിലാണ് ശിൽപ്പസമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്. ആദിമ മനുഷ്യൻ മുതൽ വിവിധ മനുഷ്യഗോത്രങ്ങളുടെ മുഖങ്ങൾ ചേർന്ന ബൃഹത്തായ രണ്ട് മനുഷ്യമുഖങ്ങൾ ശിൽപ്പത്തിന്റെ പ്രധാന ആകർഷണമാകും.
ശിൽപി പി.വി. രാമചന്ദ്രന്റെ ആശയത്തിലാണ് മഹാപിതൃ മോക്ഷസ്ഥലം യാഥാർഥ്യമാകുന്നത്. ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസ് വളപ്പിൽ സ്ഥാപിച്ച 51 അടി ഉയരമുള്ള പ്രശസ്തമായ ‘മരപ്രഭു’ ശിൽപ്പത്തിന്റെ ശിൽപിയുമാണ് പി.വി. രാമചന്ദ്രൻ.
പ്രകൃതിക്ഷോഭങ്ങളിലും അപകടങ്ങളിലും യുദ്ധങ്ങളിലും മനുഷ്യനിർമിത ദുരന്തങ്ങളിലുമായി ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമകൾ നിലനിർത്തുകയും അവർക്കായി ആദരാഞ്ജലി അർപ്പിക്കാനുള്ള ഇടമൊരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കലയും ആത്മീയതയും മാനവികതയും സമന്വയിക്കുന്ന സ്മാരകമായി മഹാപിതൃ മോക്ഷസ്ഥലം മാറുമെന്നാണ് പ്രതീക്ഷ.
