ചെർപ്പുളശ്ശേരി. തൂത ഭഗവതി ക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിൽ അന്വേഷണം നേരിട്ടിരുന്ന ക്ഷേത്രം ക്ലർക്കിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വഴിപാട് തുക ഗൂഗിൾ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന പരാതിയിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് നടപടി. തൂത സ്വദേശിയായ ക്ലർക്ക് രാമകൃഷ്ണനെതിരെയാണ് ദേവസ്വം ബോർഡിന്റെ നടപടി.
മൂന്ന് വർഷം മുൻപാണ് തൂത ഭഗവതി ക്ഷേത്രത്തിൽ പണാപഹരണം നടന്നെന്ന ആരോപണവുമായി ഭക്തജനങ്ങൾ രംഗത്തെത്തുന്നത്. ക്ഷേത്രത്തിൽ വഴിപാടിനായി ഭക്തർ നൽകിയിരുന്ന തുക, സ്വന്തം ഗൂഗിൾ പേ ക്യു.ആർ കോഡ് വഴി രാമകൃഷ്ണൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു എന്നാണ് പരാതി.സംഭവത്തെക്കുറിച്ച് മലബാർ ദേവസ്വം ബോർഡ് ഇൻസ്‌പെക്ടർ അന്വേഷണം നടത്തുകയും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ ആദ്യഘട്ട നടപടിയെന്ന നിലയിൽ രാമകൃഷ്ണനെ സസ്പെൻഡ് ചെയ്തു. തുടർന്ന് നടന്ന ഡൊമസ്റ്റിക് എൻക്വയറിയുടെ ഭാഗമായി ഇയാളോട് വിശദീകരണം ചോദിച്ചെങ്കിലും നൽകിയ മറുപടി തൃപ്തികരമായിരുന്നില്ല. ഇതേത്തുടർന്നാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ സർവീസിൽ നിന്ന് പുറത്താക്കിയത്.
കൂടാതെ, തൂത ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയതിലും രാമകൃഷ്ണനെതിരെ ആരോപണം ഉയർന്നിരുന്നു.