കഥകളി നടൻ കലാനിലയം ഗോപിനാഥ് അന്തരിച്ചു. നഷ്ടമായത് കല്ലുവഴി ചിട്ടയുടെ കാവലാൾ.. അപ്പുകുട്ടൻ സ്വരലയം

ആത്മാർപ്പണവും, കഥകളിയും
കലാനിലയം ഗോപിനാഥൻ എന്ന കഥകളി നടൻ്റെ പിറവിക്കു മുമ്പുതന്നെ ഗോപി എൻ്റെ കളി കൂട്ടുകാരനായിരുന്നു. ഞങ്ങളുടെ വെള്ളി നേഴിയിലെ വീടിൻ്റ മറുകരയിലാണ് ഗോപിയുടെ പൂളക്കൽ വീട്. തീർത്തും ഒരു കർഷകുടുബം. വെള്ളിനേഴി സ്കൂളിലേക്കുള്ള യാത്രയിൽ ഗോപിയും ഞങ്ങളുടെ സഹയാത്രികനായിരുന്നു വൈകുന്നേരം സകൂൾ വിട്ട് വന്നാൽ വീട്ടിൽ കുറച്ച് സമയം ചെലവഴിച്ചേ ഗോപി മടങ്ങു അവധി ദിവസങ്ങളിൽ പാടത്ത് ഞങ്ങൾ ഒത്ത് ചേരും. ഞങ്ങൾ കുട്ടികൾ ഞങ്ങളുടെ കഥകളി സംഘടിപ്പിക്കും.അക്കാലത്ത് ഞങ്ങളുടെ പാടത്ത് കന്ന് പുട്ട് സ്ഥിരമായിരുന്നു അവിടെയും ഞങ്ങൾ ഒത്ത് കൂടാറുണ്ട്
കഥകളിയോട് അന്ന് തന്നെ വല്ലാത്തൊരു ഭ്രമം ഗോപി പ്രകടിപ്പിച്ചിരുന്നു. അച്ഛനോട് വലിയ ബഹുമാനവും. കുട്ടനാശാൻ്റെ കീഴിൽ കഥകളി പഠനം ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ ആരംഭിച്ചപ്പോൾ കല്ലുവഴി ചിട്ടയുടെ ഒരു കാവലാൾ കൂടെ രൂപപ്പെടുകയായിരുന്നു.പഠിക്കുന്ന കാലത്തു തന്നെ ചെയ്യുന്ന പ്രവർത്തികൾക്ക് ഇരുത്തംവന്ന കലാകാരൻ്റെ പാടവം ഗോപി പ്രകടിപ്പിച്ചിരുന്നു. കഥകളിയിലെ ചിട്ട പ്രധാനമായ ഏത് വേഷങ്ങളെയും രംഗത്ത് വിജയിപ്പിക്കാൻ ഗോപിക്ക് പ്രത്യേക ഊർജ്ജവും ആർജ്ജവവും ഉണ്ടായിരുന്നു. ഞാൻ ഇഷ്ടപ്പെട്ട ഗോപിയുടെ വേഷങ്ങൾ - സുഭദ്രാഹരണത്തിലെ ബലഭദ്രർ, ഉൽഭവത്തിലെയും, വിജയത്തിലെയും രാവണൻ മാർ.വെള്ളത്താടികൾ എന്നിവയായിരുന്നു. മറ്റെല്ലാ വേഷങ്ങളും ചിട്ടയോടുകൂടെ അവതരിപ്പിക്കുന്നതു കൊണ്ട് എല്ലാം ഹൃദ്യം. കലാനിലയത്തിലെ അന്തേവാസിയായതുകൊണ്ട് പുറത്ത് ധാരാളം കളികൾക്ക് പങ്കെടുക്കാൻ പരിമിധികൾ ഗോപിക്കുണ്ടായിരുന്നു. ഗോപിയുടെ വിയോഗത്തോടു കൂടി കഥകളിക്ക് നഷ്ടപ്പെട്ടത് ആത്മാർപ്പണമുള്ള ഒരു പ്രഗൽഭ നടനെയാണ് .കലാനിലയത്തിൽ നിന്ന് വിരമിച്ച ശേഷം കേരളത്തിൻ്റെ തെക്കും വടക്കും കളിയരങ്ങുകളെ ചിട്ട പ്രധാനമായ വേഷങ്ങളുടെ അവതരണ ഭംഗികൊണ്ട് നിറഞ്ഞു നിൽക്കേണ്ട പ്രതിഭയാണ് അകാലത്തിൽ കാലം തിരശ്ശീല പിടിച്ചത്. എൻ്റെ പ്രിയ കൂട്ടുകാരനും ഇഷ്ടപ്പെട്ട കഥകളി നടനുമായ ഗോപിക്ക് ഒരിറ്റ് കണ്ണുനീർ.....