*ശബരിമല തീർത്ഥാടനം സുഗമമാക്കും: മന്ത്രികെ രാധാകൃഷ്ണൻ**

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് സന്നിധാനം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പോരായ്മകൾ എന്തെങ്കിലുമുണ്ടെങ്കിൽ അവ ഉടൻതന്നെ കണ്ടെത്തി പരിഹരിക്കും. സുരക്ഷാസംവിധാനങ്ങൾ കൃത്യമായിരിക്കും എന്ന് ഉറപ്പുവരുത്തും.
നിലവിൽ 21 ലക്ഷം അരവണ ടിന്നുകളും 3.25 ലക്ഷം അപ്പവും സ്റ്റോക്ക് ഉണ്ട്.കഴിഞ്ഞവർഷത്തേക്കാൾ കൂടുതലാണ് ഇത്.മണ്ഡലകാല തീർത്ഥാടനം ഭക്തർക്ക് ഐശ്വര്യപൂർണ്ണമാകാൻ വേണ്ടി എല്ലാ വകുപ്പുകളുടെയും സഹായസഹകരണങ്ങൾ ഉണ്ടാകണം. കെഎസ്ആർടിസി, ശബരിമല വെർച്ചൽ ക്യൂ എന്നീ സംവിധാനങ്ങൾ ഒരുമിച്ചാക്കണമെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്,എംഎൽഎമാരായ അഡ്വ.കെ.യു.ജനീഷ് കുമാർ,അഡ്വ.പ്രമോദ് നാരായണൻ,ശബരിമല സുരക്ഷാ ചുമതലയുള്ള എഡിജിപി
അജിത് കുമാർ,ദേവസ്വം ബോർഡ് അംഗങ്ങളായ ജി സുന്ദരേശൻ,എ അജികുമാർ.ശബരിമല എഡിഎം സൂരജ് ഷാജി ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ അജിത്ത്,ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ, ദേവസ്വം ബോർഡ് കമ്മീഷണർ പ്രകാശ്,
തുടങ്ങിയവർ സന്നിഹിതരായി.