യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും യുവാവ് അറസ്റ്റിൽ*

ചെർപ്പുളശ്ശേരി റെയ്ഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ ഉള്ള എക്സൈസ് സംഘം തൂതയിൽ വെച്ച് യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും ചെർപ്പുളശ്ശേരി - തൂത ഹെൽത്ത് സെന്റർ നെച്ചിക്കോട്ടിൽ സേതു എന്ന ജയപ്രകാശ് മകൻ അക്ഷജിനെ ( 21) അറസ്റ്റ് ചെയ്തു.
യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിക്കുന്നതായി പാരാതി ലഭിച്ചതിനെ തുടർന്ന് അക്ഷജിന്റെ വീട് സേർച്ച് ചെയ്ത് വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, ശബ്ദം റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച നോയ്സ് റിഡക്ഷൻ മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിനും റെക്കോർഡ് ചെയ്ത വീഡിയോകളും വീഡിയോ ഫൂട്ടേജുകളും സൂക്ഷിക്കുന്നതിനും ഉപയോഗിച്ച ലാപ്പ്ടോപ്പ് എന്നിവ പിടികൂടി. തുടർന്ന് വീട് പരിശോധിച്ചതിൽ അനധികൃതമായി വൈൻ നിർമ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റർ വാഷ് മിശ്രിതവും 5 ലിറ്റർ വൈനും പിടികൂടി. ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.വസന്തകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ വി. ജയദേവൻ ഉണ്ണി, എൻ. ബദറുദ്ദീൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ആർ. ഇന്ദ്രാണി, എക്സൈസ് ഡ്രൈവർ ടി.വിഷ്ണു എന്നിവർ പങ്കെടുത്തു.