രണ്ട് വർഷത്തിൽ സംസ്ഥാനത്ത് 50 പാലങ്ങൾ പൂർത്തിയാക്കി: മന്ത്രി പി.എ മുഹമ്മദ് റിയാസ്* *അരങ്ങാട്ടുകടവ്, കൊളയക്കാട് പാലങ്ങൾ ഉദ്ഘാടനം ചെയ്തു*

പാലക്കാട്. സംസ്ഥാനത്ത് രണ്ട് വർഷത്തിൽ 50 പാലങ്ങളുടെ പ്രവർത്തി പൂർത്തീകരിക്കാനായെന്ന് പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് നൂറ് പാലങ്ങൾ പ്രവർത്തി പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമാക്കിയത്. ഇതിന്റെ ഭാഗമായി ആദ്യ മൂന്ന് വർഷത്തിൽ 50 പാലങ്ങൾ നിർമിക്കണമെന്ന ലക്ഷ്യം മറികടന്ന് നിലവിൽ 64 പാലങ്ങളുടെ പ്രവർത്തി പൂർത്തികരിച്ച് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. തരൂര്‍ നിയോജകമണ്ഡലത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അരങ്ങാട്ടുകടവ് പാലത്തിന്റെയും കൊളയക്കാട് പാലത്തിന്റെയും പൂര്‍ത്തീകരണോദ്ഘാടനം അരങ്ങാട്ടുകടവ് പാലം പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള സംസ്ഥാനത്തെ പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുക എന്ന കാഴ്ചപ്പാട് നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 2024-ഓടെ സംസ്ഥാനത്തെ 50 പാലങ്ങൾ ദീപാലംകൃതമാക്കി മാറ്റാൻ തീരുമാനിച്ചു കഴിഞ്ഞു. പൊതുമേഖല, സഹകരണ, സ്വകാര്യ മേഖലകൾ, വ്യക്തികൾ തുടങ്ങിയവരെ കൂടി പങ്കാളികളാക്കി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പാലങ്ങളുടെ താഴെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തി പാർക്കുകൾ, ടറഫ് ഗ്രൗണ്ട് ഉൾപ്പെടെ മറ്റു സൗകര്യങ്ങൾ ഒരുക്കാനും ആലോചിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് - ടൂറിസം വകുപ്പുകളിൽ ഡിസൈൻ പോളിസിയുടെ കരടിന് രൂപം നൽകി മന്ത്രിസഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ ആലപ്പുഴയിൽ കായംകുളത്തും കോഴിക്കോട് ഫറോക്കിലും ഇത്തരത്തിൽ പരീക്ഷണം നടത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു. പരിപാടിയിൽ പി.പി സുമോദ് എം.എല്‍.എ അധ്യക്ഷനായി. മുന്‍ മന്ത്രി എ.കെ ബാലന്‍ മുഖ്യാതിഥിയായി.
പുതുക്കോട്-കാവശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മംഗലം പുഴക്ക് കുറുകെയുള്ള അരങ്ങാട്ട് കടവ് പാലം കിഫ്ബി ഫണ്ടില്‍നിന്ന് ഒന്‍പത് കോടി ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന് 103 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. വടക്കഞ്ചേരി-പാടൂര്‍ റോഡില്‍ കൊളയക്കാട് തോടിന് കുറുകെയുള്ള കൊളയക്കാട് പാലം 2020-21 ബജറ്റ് വിഹിതത്തില്‍നിന്ന് 3.5 കോടി ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പാലത്തിന് 30.9 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്.
പരിപാടിയില്‍ മുന്‍ എം.എല്‍.എയും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, പുതുക്കോട്, കണ്ണമ്പ്ര, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഐ. ഹസീന, എം. സുമതി, ജില്ലാ പഞ്ചായത്ത് അംഗം പി.എം അലി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ കെ. സുലോചന, പുതുക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രാജേന്ദ്രന്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പലത, കാവശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം നിത്യ മനോജ്, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട്, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.കെ രമ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.