സന്നിധാനത്ത് മകര സക്രമ പൂജയും മകര സംക്രമാഭിഷേകവും നടത്തി

ശബരിമല. സന്നിധാനത്ത് അയ്യപ്പ സ്വാമിക്ക് തിരുവാഭരണങ്ങൾ ചാർത്തി മകര സക്രമ പൂജയും മകര സംക്രമാഭിഷേകവും നടന്നു. കവടിയാർ കൊട്ടാരത്തിൽ നിന്ന് നെയ്തേങ്ങയുമായി എത്തിയ കന്നി അയ്യപ്പൻ സമർപ്പിച്ച നെയ്യാണ് അഭിഷേകം ചെയ്തത്. അഭിഷേകത്തിന് ശേഷം ആടിയ നെയ്ത്തേങ്ങ കവടിയാർ കൊട്ടാരത്തിൻ്റെ പ്രതിനിധിയായ കന്നി അയ്യപ്പൻ എസ് ആർ സഹർഷിന് തന്ത്രി കണ്ഠര് രാജീവര് പ്രസാദമായി നൽകി. ഗുരുസ്വാമിയായ രാജു സ്വാമിക്കൊപ്പമാണ് കന്നി അയ്യപ്പൻ അഭിഷേകത്തിന് നെയ്യുമായി എത്തിയത്. മകര സംക്രമ പൂജാ സമയത്ത് നെയ്ത്തേങ്ങയുമായി ശ്രീകോവിലിന് വലം വച്ചു.തുടർന്ന് നെയ്ത്തേങ്ങ തിരുനടയിൽ സമർപ്പിച്ചു. ഈ നെയ്യാണ് അഭിഷേകം ചെയ്തത്. മകരസംക്രമ പൂജക്കും മകരസംക്രമാഭിഷേകത്തിനും ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ ജയരാമൻ നമ്പൂതിരി എന്നിവർ കാർമ്മിത്വം വഹിച്ചു. ചടങ്ങുകൾക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ അനന്തഗോപൻ, ദേവസ്വം സെക്രട്ടറി കെ ബിജു, ബോർഡ് അംഗം അഡ്വ. എസ് എസ് ജീവൻ, സെക്രട്ടറി എസ് ഗായത്രി ദേവി, ശബരിമല എ. ഡി. എം. പി. വിഷ്ണു രാജ്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ എച്ച് കൃഷ്ണകുമാർ, സ്പെഷ്യൽ ഓഫീസർ ഇ എസ് ബിജുമോൻ തുടങ്ങിയവർ സാക്ഷ്യം വഹിച്ചു.