ലഹരി നിര്‍മ്മാര്‍ജനത്തിന് സമൂഹം മുന്നിട്ടിറങ്ങണം: വിസ്‌ഡം

അലനല്ലൂർ : സമൂഹത്തിൽ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ എല്ലാവരും കൈകോർക്കണം എന്ന് വിസ്ഡം അലനല്ലൂർ മണ്ഡലം സമിതി സംഘടിപ്പിച്ച "ലഹരിക്കെതിരെ ജാഗ്രതാ സദസ്സ്" അഭിപ്രായപ്പെട്ടു.
വിദ്യാര്‍ത്ഥികളേയും യുവാക്കളേയും കാര്‍ന്നുതിന്നുന്ന മഹാ വിപത്തായി ലഹരിയുടെ ഉപയോഗം മാറിക്കൊണ്ടിരിക്കുന്നു. ലഹരി ഉല്‍പാദനത്തിനും വിതരണത്തിനുമെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഭരണകൂടത്തിന് സാധ്യമാവാത്ത രീതിയില്‍ ലഹരി മാഫിയ പിടിമുറുക്കിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങളെയും അവർക്ക് ഒത്താശ ചെയ്യുന്നവരെയും സമൂഹം ഒറ്റപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം വിസ്‌ഡം പാലക്കാട് ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. വി.ഷൗക്കത്തലി അൻസാരി അധ്യക്ഷത വഹിച്ചു.
യുവജന - വിദ്യാർഥി പ്രസ്ഥാനങ്ങളും മത-രാഷ്ട്രീയ സംഘടനകളും ലഹരിക്കെതിരെ വ്യാപകമായ പ്രചാരണങ്ങൾ സംഘടിപ്പിക്കണമെന്നും സമ്മേളനം കൂട്ടിച്ചേർത്തു. ലഹരിമുക്ത സമൂഹത്തിനായി സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതുണ്ട്. കൂട്ടുകാരോന്നിച്ച് നിമിഷ നേരത്തേക്കുള്ള കൗതുകത്തിന് തുടങ്ങി പിന്നീട് തിരിച്ചുകയറാനാകാത്ത വിധം കെണിയിലകപ്പെടുകയും ജീവിതംതന്നെ ഇല്ലാതാകുകയും ചെയ്യുന്ന വലിയ അപകടങ്ങൾ തിരിച്ചറിഞ്ഞ് അതിൽ നിന്നും മാറി നിൽക്കാൻ എല്ലാവരും പരിശ്രമിക്കേണ്ടതുണ്ട്.
നേർപഥം വാരിക എഡിറ്റർ ഉസ്മാൻ പാലക്കാഴി, എം.സുധീർ ഉമ്മർ, ടി.കെ സദഖത്തുല്ലാഹ്, അബ്ദുൽ അസീസ് സ്വലാഹി, ഷാനിബ് അൽ ഹികമി, ഉണ്ണീൻബാപ്പു മാസ്റ്റർ, ഷരീഫ് കാര, ഫിറോസ്ഖാൻ സ്വലാഹി, റിഷാദ് പൂക്കാടഞ്ചേരി, ഷിഹാസ്, പി.ഹനീഫ, സി.പി ഷരീഫ് മാസ്റ്റർ, കെ.പി മുഹമ്മദ് ഫാരിസ് എന്നിവർ പ്രസംഗിച്ചു.