മലിനജലം കുടിച്ച് രണ്ട് മരണം; 45 പേര് ചികിത്സയിൽ

ഭോപ്പാൽ: മധ്യപ്രദേശിൽ മലിന ജലം കുടിച്ച് രണ്ടു പേർ മരിച്ചതായും നാല്പത്തഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ട്. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ളാദ് പട്ടേലിൻറെ ലോക്സഭ മണ്ഡലത്തിലാണ് സംഭവം എന്നാണ് പുറത്തുവരുന്ന റിപ്പോർറ്റുകൾ സൂചിപ്പിക്കുന്നത്. പ്രായമായ ഒരു സ്ത്രീയും പുരുഷനുമാണ് മലിന ജലം കുടിച്ച് മരിച്ചത്. ആരോഗ്യവിദഗ്ധർ വീട്ടിലെത്തുന്നതിന് മുമ്പുതന്നെ ഇവർ മരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായ മറ്റ് 10 പേർ ദാമോയിലെ ജില്ലാ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്.
മലിനജലം കുടിച്ചത് മൂലം എല്ലാവർക്കും ഗുരുതര ഉദരരോഗങ്ങളാണ് ബാധിച്ചിരിക്കുന്നതെന്നാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു. ആരോഗ്യവിഭാഗം ഗ്രാമത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും രോഗികളെ പരിശോധിച്ച് വരികയാണെന്നും ആശുപത്രിയിലെ സീനിയർ ഡോക്ടർ സച്ചിൻ മലായ്യ പറഞ്ഞു. ഗുരുതരമായ 10 പേർക്ക് കൂടാതെ ഗ്രാമത്തിലെ നിരവധി പേർക്ക് അതിസാരമുണ്ടെന്ന് രോഗികളിലൊരാൾ പറഞ്ഞതായി ഡോക്ടർ പറഞ്ഞു. മഴവെള്ളം കിണറ്റിലേക്ക് ഒലിച്ചിറങ്ങി കിണറ് മലിനമായിരിക്കുന്നുവെന്നും ഈ കിണറ്റിലെ വെള്ളമാണ് എല്ലാവരും കുടിക്കുന്നതെന്നും രോഗി പറഞ്ഞു.