റോഡുകളുടെ പരിപാലനം ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി പി.എ മുഹമ്മദ് റിയാസ്* *താനിക്കുന്ന്-കാട്ടുകുളം, മംഗലാംകുന്ന് റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം നടന്നു*

ചെർപ്പുളശ്ശേരി. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുടെ പരിപാലനം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. താനിക്കുന്ന് ജി.എൽ.പി. സ്കൂളിൽ നടന്ന താനിക്കുന്ന്-കാട്ടുകുളം, മംഗലാംകുന്ന് റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുമരാമത്ത് വകുപ്പിന്റെ 30,000 കിലോമീറ്റർ റോഡ് ശൃംഖലയിൽ അഞ്ച് വർഷം കൊണ്ട് 50 ശതമാനം റോഡുകൾ ഗുണനിലവാരം ഉറപ്പാക്കുന്ന ബി.എം ആൻഡ് ബി.സി മാതൃകയിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനായിട്ടുണ്ട്. ബി.എം ആൻഡ് ബി.സി റോഡുകളുടെ നിർമ്മാണവും തുടർന്നുള്ള പരിപാലനവും ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്.
പരിപാലന കാലാവധി തീരുന്ന മുറക്ക് റോഡ് പരിപാലനത്തിന് റണ്ണിങ് കോൺട്രാക്ട് സംവിധാനം രാജ്യത്ത് ആദ്യമായി
ഏർപ്പെടുത്തിയത് കേരളത്തിലാണ്. റോഡ് പരിപാലനം ആരുടെ ചുമതലയിലാണ് എന്ന് വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിച്ചതോടെ റോഡിനു വേണ്ടി മുടക്കുന്ന തുക പൂർണമായും റോഡിൽ എത്തുന്ന സുതാര്യമായ അവസ്ഥയുണ്ടായി. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ആറുവരി പാതയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വകുപ്പുകളുടെ ഏകോപനം സാധ്യമാക്കി 2025ൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള ദേശീയ ശരാശരിയിൽ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള സംസ്ഥാനമാണ് കേരളമെന്നും ജനകീയസൂത്രണ പദ്ധതി ഗ്രാമീണ മേഖലയിലെ പശ്ചാത്തല വികസനം സാധ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ അധ്യക്ഷനായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. മൊയ്തീൻകുട്ടി കെ. ശ്രീധരൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ എം. സൈതാലി, ഹരിശങ്കർ, എൻ. സുന്ദരൻ, നിഷ രാജേഷ്, എസ്. അജിത് കുമാർ, പ്രോജക്ട് എൻജിനീയർ കെ.കെ ഉണ്ണികൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.