അപകടം ഒരു തുടർകഥയായി കടമ്പഴിപ്പുറം-വേങ്ങശ്ശേരി-അമ്പലപ്പാറ പാത.

കടമ്പഴിപ്പുറം : അപകടങ്ങളുടെ സ്ഥിരം മേഖലയായി കടമ്പഴിപ്പുറം-വേങ്ങശ്ശേരി-അമ്പലപ്പാറ പാത. കഴിഞ്ഞ മൂന്നാംതീയതി ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചത് കൂടാതെ ഫെബ്രുവരി 17-ന് വളവിൽ സ്‌കൂട്ടർമറിഞ്ഞ് വയോധികൻ മരണപ്പെട്ടതുമടക്കം നിരവധി ചെറുതും വലുതുമായ അപകടങ്ങൾക്കാണ് ഈ പാത സാക്ഷിയായത്.
കടമ്പഴിപ്പുറത്തിനും അമ്പലപ്പാറയ്ക്കും ഇടയിൽ വരുന്ന ആറുകിലോമീറ്റർ ഗ്രാമീണപാതയിലാണ് പതിവായി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതെന്നും അതിനു കാരണം ഈ പാതയിലെ 25-ലധികം വരുന്ന കൊടുംവളവുകളും അശ്രദ്ധമായ ഡ്രൈവിങ്ങുമാണെന്നുമാണ് പരിസരവാസികൾ പറയുന്നത്.
ഇത്രയും അപകടങ്ങൾ നടന്നിട്ട് കൂടി ഇവിടെ വേണ്ടത്ര സൂചനാബോർഡുകളോ വേഗം നിയന്ത്രിക്കുന്നതിനാവശ്യമായ സംവിധാനങ്ങളോ ഇല്ല എന്നുള്ളതും ഗുരുതര വീഴ്ചയാണ്. അമ്പലപ്പാറയിലെത്താൻ കുറഞ്ഞദൂരംമാത്രം സഞ്ചരിക്കേണ്ടതായുള്ള ഈ പാതയിൽ ഇനിയും ജീവനുകൾ പൊലിയുന്നതിനുമുമ്പ് അധികൃതർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.