അധികൃതര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചില്ല; മൂന്ന് പെണ്‍കുട്ടികൾ ഹോസ്റ്റൽ വിട്ടിറങ്ങി.

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ സ്കൂള്‍ ഹോസ്റ്റലിലെ അധികൃതര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് ഹോസ്റ്റൽ വീട്ടിറങ്ങിയ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി.
ഇന്നലെ രാവിലെ 6 മണിയോടെയാണ് മൂന്ന് പെണ്‍കുട്ടികളെയും കാണാതായത്. എന്നാൽ ബസില്‍ വീടുകളിലേക്ക് പോകുന്ന വഴി പെൺകുട്ടികളെ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഉച്ചയോടെ മൂന്ന് പേരെയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ഇതില്‍ ഒരു കുട്ടി നേരത്തെ പോക്സോ കേസില്‍ ഇരയായിരുന്നു. തൈക്കാട് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ശേഷം ബന്ധുക്കളെ വിളിച്ച് വരുത്തുകയും കുട്ടികളെ വിട്ടയക്കുകയും ചെയ്തു.