തമ്മിൽ തർക്കം; എട്ട് വയസുകാരനെ പതിമൂന്നുകാരന്‍ കൊലപ്പെടുത്തി

ഡല്‍ഹിയിലെ രോഹിണിയില്‍ എട്ടുവയസുകാരനെ സുഹൃത്തായ പതിമൂന്നുകാരന്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്.
ശനിയാഴ്ച ഉച്ചയോടെയാണ് വീടിന് മുറ്റത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന ആണ്‍കുട്ടിയെ കാണായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്. എട്ടുവയസുകാരനെ കാട്ടിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്ന് രോഹിണി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രണവ് തായല്‍ പറഞ്ഞു.കല്ല് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നും ഫോണ്‍ തട്ടിയെടുത്തുവെന്നുമാണ് പ്രതി വെളിപ്പെടുത്തിത്.
സൊഹാതി ഗ്രാമത്തിലെ ഒരു കാട്ടില്‍ നിന്ന് മൃതദേഹവും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്.പ്രതിയെ കൊലക്കുറ്റം ചുമത്തി ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.
കൊലപാതകം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ നഷ്ടപ്പെട്ട പണവും വസ്തുക്കളും എടുത്തത് പതിമൂന്നുകാരനാണെന്ന് ആരോപിച്ചായിരുന്നു വഴക്ക് നടന്നത്. ഈ വഴക്കിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.