വീണ്ടും തെരുവ് നായയുടെ ആക്രമണം : അഞ്ചാം ക്ലാസുകാരന് ആഴത്തിലുള്ള മുറിവ്

അറവുമാലിന്യങ്ങളടക്കം മാലിന്യം വലിച്ചെറിയുന്ന വിജനവും തെരുവുനായ്ക്കളുടെ താവളവുമായ പ്രദേശത്തു കുട്ടിയെ ഇറക്കി വിട്ട് രക്ഷിതാക്കള്‍ എത്തും മുന്‍പ് ബസ് വിട്ടുപോയി.
തിരുവനന്തപുരത്ത് സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങി രക്ഷിതാവിനെ കാത്തു നിന്ന അഞ്ചാം ക്ലാസുകാരനു തെരുവുനായ കടിയേറ്റു. പോത്തന്‍കോട് ഗവ.യുപി സ്കൂളിലെ അഞ്ചാം ക്ലാസുകാരന്‍ നിബാസിനെയാണ് പട്ടി ഓടിച്ചിട്ട് കടിച്ചത്. വെള്ളൂര്‍ ടെക്നോസിറ്റി വീട്ടുനമ്ബര്‍ 42ല്‍ നസിമുദ്ദീന്റെയും സബീനാബീവിയുടെയും മകനാണ് നിബാസ്.
തുടയില്‍ ആഴത്തില്‍ മുറിവേറ്റ നിബാസിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.30തോടെ മംഗലപുരം കാരമൂട് - സിആര്‍പിഎഫ് റോഡില്‍ ടെക്നോസിറ്റിക്കു പിന്നിലുള്ള സ്ഥലത്താണു സംഭവം. അറവുമാലിന്യങ്ങളടക്കം മാലിന്യം വലിച്ചെറിയുന്ന വിജനവും തെരുവുനായ്ക്കളുടെ താവളവുമായ പ്രദേശത്തു കുട്ടിയെ ഇറക്കി വിട്ട് രക്ഷിതാക്കള്‍ എത്തും മുന്‍പ് ബസ് വിട്ടുപോയി.
തുടർന്ന് ഒറ്റയ്ക്കു നില്‍ക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. വൈകാതെ രക്ഷിതാക്കളെത്തിയതു കൊണ്ടു മാത്രമാണ് കുട്ടി കൂടുതല്‍ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടത്.