മലപ്പുറം ജില്ലയിലെ ഹയർസെക്കൻഡറി പഠന രംഗത്ത് പ്രതിസന്ധി പരിഹരിക്കുവാൻ അധിക ബാച്ചുകൾ അനുവദിക്കുക

മലപ്പുറം: ജില്ലയിൽ പ്ലസ് ടു പഠനരംഗത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിക്ക് അധിക ബാച്ചുകൾ അനുവദിച്ച് ശാശ്വതമായ പരിഹാരം കാണണമെന്ന് ജില്ലയിലെ മുസ്ലിം ലീഗ് എംഎൽഎമാർ ഇന്നലെ തിരുവനന്തപുരം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ കണ്ടു നിവേദനം വഴി ആവശ്യപ്പെട്ടു. കെ പി എ മജീദ്, കെ കെ ആബിദ് ഹുസൈൻ തങ്ങൾ, പി അബ്ദുൽഹമീദ്, പി ഉബൈദുള്ള, അഡ്വ: യു.എ. ലത്തീഫ്, ടി.വി. ഇബ്രാഹിം, പി .കെ. ബഷീർ, നജീബ് കാന്തപുരം എന്നിവരാണ് വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ടത്. മുൻ വർഷങ്ങളിലെല്ലാം പ്ലസ് വണ്ണിന് സീറ്റില്ലാതെ കുട്ടികൾ പുറത്തു നിൽക്കുന്ന സാഹചര്യമുണ്ടാകുമ്പോൾ തൽക്കാലത്തേക്കുള്ള മുട്ട് ശാന്തി എന്ന നിലയിൽ ഏറിയാൽ 10% മാത്രം സീറ്റ് അനുവദിക്കുന്ന സമീപനമാണ് കൈ കൊള്ളാറുള്ളത്. ഇതിൻറെ ഗുണഫലം ഭൗതിക സൗകര്യങ്ങളുടെ കുറവ് കാരണം പല വിദ്യാലയങ്ങളും നടപ്പിലാക്കലി ല്ലാത്തതിനാൽ മലപ്പുറം ജില്ലക്ക് ലഭിക്കാറില്ല. ഒരു ക്ലാസ് മുറിയിൽ അറുപതും എഴുപതും കുട്ടികൾ കുത്തി തിരക്കി ഇരുന്ന് പഠിക്കേണ്ടുന്ന സാഹചര്യമാണ് അധിക സീറ്റ് അനുവദിക്കുമ്പോൾ പ്രായോഗികമായി അനുഭവപ്പെടാറുള്ളത്. യുഡിഎഫ് ഭരണകാലങ്ങളിൽ മലബാറിലെ മലപ്പുറം പോലുള്ള ജില്ലകളിൽ അധിക ബാച്ചുകൾ അനുവദിക്കുമ്പോൾ ഈ നടപടിയെ അവിഹിതം എന്ന് ആക്ഷേപിക്കുന്ന സമീപനമാണ് കാര്യങ്ങൾ അറിയാത്ത പലരിൽ നിന്നും ഉണ്ടാവാറുള്ളത്. ഇപ്പോൾ സർക്കാർ തന്നെ നിയോഗിച്ച കാർത്തികേയൻ കമ്മീഷൻ കാര്യങ്ങൾ വളരെ വ്യക്തമായി വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്ന പശ്ചാത്തലത്തിൽ, യാതൊരു അലoഭാവവും കാണിക്കാതെ കമ്മീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സർക്കാർ പരിഹാര നടപടികൾ കൈകൊള്ളണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു. പ്ലസ് വണ്ണിന് ക്ലാസുകൾ തുടങ്ങി മാസങ്ങൾ പലതു കഴിഞ്ഞതിനു ശേഷം സർക്കാർ നടപടി എടുത്തിട്ട് യാതൊരു പ്രയോജനവും ഇല്ലെന്നും വളരെ നേരത്തെ തന്നെ പരിഹാര നടപടി കൈകൊള്ളണമെന്നും അതിന്റെ പ്രയോജനം വിദ്യാർത്ഥികൾക്ക് ലഭ്യമാവണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു.