പാസഞ്ചർ ട്രെയിനുകളുടെ സമയ മാറ്റം; യാത്രാദുരിതത്തിന് ഉടനടി പരിഹാരം കാണണം; എസ് ഡി പി ഐ

പാലക്കാട്: പാസഞ്ചർ ട്രെയിനുകളുടെ സമയ മാറ്റം മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഉടൻ നടപടി സ്വീകരിക്കണമെന്ന് എസ് ഡി പി ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
പാസഞ്ചർ ട്രെയിനുകളിൽ മാത്രം യാത്ര ചെയ്യുന്ന നിരവധി സാധാരണക്കാരും, സർക്കാർ ജീവനക്കാരുമാണ് പാസഞ്ചർ ട്രയിനുകളുടെ സമയമാറ്റത്തിൽ ദുരിതത്തിലായിരിക്കുന്നത് .
അതുപോലെതന്നെ വന്ദേ ഭാരത് ട്രെയിന് വേണ്ടി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനുകളെല്ലാം വളരെയധികം സമയം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്, ഇതുമൂലം ദീർഘദൂര യാത്രക്കാരും വളരെയധികം പ്രയാസമനുഭവിക്കുകയാണ്.യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് റെയിൽവേ ഇത്തരത്തിലുള്ള സമയം മാറ്റം നടത്തിയിരിക്കുന്നത്.
16608 കോയമ്പത്തൂര്‍- കണ്ണൂര്‍ ട്രെയിന്‍ സമയം മുന്നോട്ടും 06455 ഷൊര്‍ണൂര്‍- കോഴിക്കോട് ട്രെയിന്‍ മൂന്ന് മണിക്കൂര്‍ പിന്നോട്ട് മാറ്റുകയും ചെയ്തു. ഇത് കൂടാതെ, 6497 തൃശൂര്‍- കോഴിക്കോട് ട്രെയിന്‍ നിര്‍ത്തലാക്കുകയും ചെയ്തതോടെയാണ് ഈ ട്രെയിനുകളിലെല്ലാം യാത്ര ചെയ്തിരുന്ന സാധാരണ യാത്രക്കാർ ദുരിതത്തിലായത്
ഇതോടെ, വൈകുന്നേരം 3.50 മുതല്‍ ദീർഘമായ അഞ്ച് മണിക്കൂര്‍ നേരം കോഴിക്കോട് ഭാഗത്തേക്ക് ട്രെയിന്‍ ഇല്ലാത്ത അവസ്ഥയാണ്. ഇതുമൂലം ദൈനംദിനം യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീകളും വിദ്യാര്‍ഥികളും ഉൾപ്പെടുന്ന സാധാരണ യാത്രക്കാര്‍ വലിയ പ്രയാസത്തിലാണ്. രാവിലെ 7.30 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന 06496 നമ്പര്‍ ട്രെയിന്‍ നിര്‍ത്തലാക്കിയതോടെ നൂറ് കണക്കിന് യാത്രക്കാർ ബദൽ സംവിധാനമില്ലാതെ ദുരിതത്തിലായി.
ദൈനംദിന യാത്രക്കാരെ ബാധിക്കുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാന്‍ ഉടൻ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി കെ ടി അലവി, വൈ. പ്രസിഡണ്ട് ഷെരീഫ് പട്ടാമ്പി, ജില്ലാ കമ്മറ്റിയംഗം എ വൈ കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.