ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി;

കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി. മൈസൂരുവിലെ മാണ്ഡ്യയില്‍ വെച്ചാണ് രണ്ടാമത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സ്വകാര്യബസില്‍ നാട്ടിലേക്ക് വരുന്നതിനിടെയാണ് പെണ്‍കുട്ടി പിടിയിലായതെന്നാണ് അധികൃതർ അറിയിച്ചത്.
കോഴിക്കോട്ടേക്കുള്ള ബസിൽ കയറിയ പെൺകുട്ടി കണ്ടക്ടര്‍ക്ക് നമ്പര്‍ നല്‍കിയതാണ് വഴിത്തിരിവായത്. നൽകിയ നമ്പറിൽ ബസ് കണ്ടക്ടർ വിളിച്ചപ്പോൾ ഫോൺ എടുത്തത് കുട്ടിയുടെ അമ്മ. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇനിയും നാല് പെൺകുട്ടികളെ കൂടി കണ്ടെത്താനുണ്ട്.
ഒപ്പമുണ്ടായിരുന്നവര്‍ ഗോവയ്ക്ക് പോയിട്ടുണ്ടാകാമെന്ന് പിടിയിലായ പെണ്‍കുട്ടി പറഞ്ഞത്. കുട്ടികള്‍ ഗോവയിലെ മറ്റൊരു സുഹൃത്തുമായി ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ മറ്റു കുട്ടികള്‍ ബെംഗുളൂരുവില്‍ നിന്ന് ഗോവയിലേക്ക് പോകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഗോവാ പൊലീസുമായും അവിടത്തെ ഹോട്ടലുകളുമായും കേരള പൊലീസ് ബന്ധപ്പെടുന്നുണ്ട്.
ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയ ആറ് പെണ്‍കുട്ടികളെത്തിയത് ബെംഗുളൂരു മടിവാള മാരുതി നഗറിലെ ഒരു അപാർട്മെന്റിലാണ്. പെണ്‍കുട്ടികള്‍ക്ക് പുറമെ രണ്ട് യുവാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. അപാർട്ട്മെന്‍റിലുള്ളവര്‍ക്ക് സംശയംതോന്നി ഐഡി കാർഡ് ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടികള്‍ അപാർട്ട്മെന്‍റില്‍ നിന്ന് ഇറങ്ങി ഓടി.
തുടർന്ന് ഒരു പെണ്‍കുട്ടിയെയും യുവാക്കളെയും അപാർട്മെന്‍റ് ജീവനക്കാർ ഇന്നലെ മടിവാള പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു . കാണാതായ പെണ്‍കുട്ടികൾ 6 പേരും പ്രായപൂർത്തിയാകാത്തവരാണ്. കൂട്ടത്തിൽ നാലു പേർ 14 വയസുള്ളവരാണ്, ഒരാള്‍ക്ക് 17 വയസും മറ്റൊരാള്‍ക്ക് 16 വയസുമാണ് പ്രായം. അഞ്ച് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്.