പുനർവിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് ആശ്വാസമേകുന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി

ഡൽഹി: അച്ഛന്‍ മരിച്ചാല്‍ കുട്ടിക്ക് നല്‍കേണ്ട കുടുംബപ്പേര് അമ്മയ്ക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി. പുനർവിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് ആദ്യ വിവാഹത്തിലെ മക്കളുടെ പേരിന്‍റെ കൂടെ രണ്ടാം ഭര്‍ത്താവിന്‍റെ പേര് ചേര്‍ക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവ്. പിതാവിന്റെ മരണശേഷം അമ്മയ്ക്ക് രണ്ടാമത്തെ ഭർത്താവിന്റെ പേര്‍ സര്‍ നെയിം ആയി കുട്ടിക്ക് നൽകാമെന്നും പുനർവിവാഹം ചെയ്താൽ അമ്മയ്ക്ക് സ്വന്തം മക്കളുടെ പേരിനൊപ്പം അവരുടെ ഭര്‍ത്താവിന്‍റെ സര്‍നെയിം ആയി ഉപയോഗിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലന്നും സുപ്രീംകോടതി വിധിയിൽ പറയുന്നു.
കുട്ടികളുമായി ബന്ധപ്പെട്ട രേഖകളിൽ അമ്മയുടെ രണ്ടാമത്തെ ഭർത്താവിന്റെ പേര് 'രണ്ടാനച്ഛൻ' എന്ന് ഉൾപ്പെടുത്തുന്നത് ഏറെക്കുറെ ക്രൂരമായ പ്രവർത്തിയാണെന്നാണ് കോടതി നിരീക്ഷിണം ഇത് കുട്ടിയുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു കുട്ടിയുടെ സര്‍ നെയിം സംബന്ധിച്ച് കുട്ടിയുടെ അമ്മയും കുട്ടിയുടെ പിതാവിന്‍റെ മാതാപിതാക്കളും തമ്മിലുള്ള തർക്കത്തിലാണ് സുപ്രീം കോടതിയുടെ ഈ വിധി. ഭർത്താവ് മരിച്ചതിനെ തുടർന്ന് പുനർവിവാഹം ചെയ്ത യുവതി തന്റെ കുട്ടിയുടെ പേരിന്‍റെ കൂടെ പുതിയ ഭര്‍ത്താവിന്‍റെ പേര് ചേര്‍ത്തത് ചോദ്യം ചെയ്തുകൊണ്ടാണ് ആദ്യഭർത്താവിന്റെ മാതാപിതാക്കള്‍ കോടതിയില്‍ പോയത്. തുടർന്ന് ഈ കേസില്‍ കുട്ടിയുടെ അച്ഛന്‍റെ കുടുംബപ്പേര് പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടുകൊണ്ട് ആന്ധ്രാപ്രദേശ് ഹൈക്കോടതി വിധി വന്നു എന്നാൽ ഈ വിധിയെ ചോദ്യം ചെയ്താണ് അമ്മ സുപ്രീം കോടതിയെ സമീപിച്ചത്. സ്വാഭാവിക പിതാവിന്റെ പേര് രേഖകൾ അനുവദിക്കുന്നിടത്തെല്ലാം കാണിക്കണമെന്നും അത് അനുവദനീയമല്ലെങ്കിൽ അമ്മയുടെ പുതിയ ഭർത്താവിന്റെ പേര് "രണ്ടാനച്ഛൻ" എന്ന് രേഖപ്പെടുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ വിധിയാണ് സുപ്രീംകോടതി തള്ളിയത്.
ആദ്യ ഭർത്താവിന്റെ മരണശേഷം, കുട്ടിയുടെ ഒരേയൊരു സ്വാഭാവിക രക്ഷാധികാരി എന്ന നിലയിൽ, കുട്ടിയെ പുതിയ കുടുംബത്തിൽ ഉൾപ്പെടുത്തുന്നതിൽ നിന്നും കുടുംബപ്പേര് തീരുമാനിക്കുന്നതിൽ നിന്നും അമ്മയെ നിയമപരമായി തടയാന്‍ സാധിക്കില്ലന്നാണ് സുപ്രീംകോടതി വിധിയിൽ പറയുന്നത്.
ഒരു കുട്ടിക്ക് സര്‍നെയിം വേണ്ടതിന്‍റെ പ്രാധാന്യവും കോടതി വിധിയില്‍ എടുത്തു പറഞ്ഞ സുപ്രീം കോടതി , "ഒരു കുട്ടിക്ക് അവന്‍റെ ഐഡന്റിറ്റി ലഭിക്കുന്നതിനാൽ പേര് പ്രധാനമാണെന്നും എന്നാൽ അവന്‍റെ കുടുംബത്തിലെ തന്നെ പേരിലെ വ്യത്യാസം ചില വസ്തുതകളെ നിരന്തരമായ ഓർമ്മപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുമെന്നും ഇത് കുട്ടിക്കും അവന്‍റെ മാതാപിതാക്കളും തമ്മിലുള്ള സുഗമവും സ്വാഭാവികവുമായ ബന്ധത്തെ തടസ്സപ്പെടുത്തുന്ന അനാവശ്യ ചോദ്യങ്ങൾക്ക് ഇടയാക്കുമെന്നും കോടതി വ്യക്തമാക്കി.