anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വീണ്ടും കസറി അസർ; കെസിഎല്ലിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി

തിരുവനന്തപുരം: ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനം ഗ്രീൻഫീൽഡിൽ വീണ്ടും ആവർത്തിച്ച് മുഹമ്മദ് അസറുദ്ദീൻ്റെ ബാറ്റിങ് കരുത്ത്. ആക്രമണോത്സുകതയും ഉത്തരവാദിത്തവും സമന്വയിച്ച അസറുദ്ദീൻ്റെ ഉജ്ജ്വല ഇന്നിങ്സിൻ്റെ മികവിലാണ് ആലപ്പി റിപ്പിൾസ് 193 റൺസ് എന്ന മികച്ച സ്കോർ പടുത്തുയർത്തിയത് . ഈ സീസണിലെ താരത്തിന്റെ തുടർച്ചയായ രണ്ടാം അർദ്ധസെഞ്ചുറിയാണിത്. 41 പന്തിൽ നിന്ന് ആറ് കൂറ്റൻ സിക്സറുകളും മൂന്ന് ബൗണ്ടറികളും ഉൾപ്പെടെ 73 റൺസ് അടങ്ങുന്നതായിരുന്നു അസറിന്റെ ഇന്നിങ്സ്.

​ഓപ്പണർ ജലജ് സക്സേന മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ സച്ചിൻ ബേബിയുമായി ചേർന്ന് അസർ ആലപ്പിക്ക് മികച്ച അടിത്തറ പാകി. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 67 റൺസാണ് പിറന്നത്. ആനന്ദ് ജോസഫ് എറിഞ്ഞ രണ്ടാം ഓവറിൽ സിക്സർ പറത്തിയാണ് അസർ നയം വ്യക്തമാക്കിയത്. ഇതേ ഓവറിൽ തന്നെ പന്ത് വീണ്ടും അതിർത്തി കടത്തിയ താരം, ആദിത്യ വിനോദിനെതിരെയും തകർപ്പൻ ഷോട്ടുകൾ പായിച്ചു. എന്നാൽ സച്ചിന്റെ വിക്കറ്റ് വീണതോടെ സ്കോറിങ് വേഗം അല്പം കുറച്ച അസർ ക്രീസിൽ നിലയുറപ്പിക്കാൻ ശ്രദ്ധിച്ചു.

​പിന്നീട് പതിനൊന്നാം ഓവർ മുതൽ അസറുദ്ദീൻ വീണ്ടും ഗിയർ മാറ്റി. ആദിത്യ വിനോദ്, അഖിൽ എം.എസ്, ബിജു നാരായണൻ എന്നിവർക്ക് നേരെ അസർ തുടർച്ചയായി ആക്രമണമഴിച്ചുവിട്ടു. മുൻനിര ബാറ്റർമാർ മടങ്ങിയപ്പോഴും അരുൺ കെയുമായി ചേർന്ന് 37 റൺസും, അഭിജിത്ത് പ്രവീണിനൊപ്പം 45 റൺസും അടിച്ചെടുത്ത് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കാൻ കഴിഞ്ഞത് ഇന്നിങ്സിന്റെ മാറ്റുകൂട്ടി. മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും സമ്മർദ്ദത്തിന് അടിപ്പെടാതെ ക്രീസിൽ പൊരുതി നിന്ന ഈ പ്രകടനമാണ് ആലപ്പിക്ക് ഉയർന്ന സ്കോർ സമ്മാനിച്ചത്.

​ഒടുവിൽ ആദിത്യ വിനോദിന്റെ പന്തിൽ മൊഹമ്മദ് ഇനാൻ ക്യാച്ചെടുത്താണ് അസർ പുറത്തായത്. ആദ്യ മത്സരത്തിൽ ട്രിവാൻഡ്രത്തിനെതിരെയും അസറുദ്ദീൻ (68) അർദ്ധസെഞ്ചുറി നേടിയിരുന്നു. തൃശൂർ ടൈറ്റൻസിനെതിരായ ഈ ഇന്നിങ്സോടെ രണ്ട് കളികളിൽ നിന്നായി 141 റൺസാണ് താരം തന്റെ അക്കൗണ്ടിലാക്കിയത്. ടൂർണമെന്റിൽ താൻ മികച്ച ഫോമിലാണെന്ന് അടിവരയിടുന്നതാണ് ഈ തകർപ്പൻ പ്രകടനം.

Spread the News

Leave a Comment

IMG 20260806 WA0051