അതിർത്തികൾ കടന്നും മലയാളത്തനിമയുടെ മനോഹാരിത വിളിച്ചോതി തമിഴ്‌നാട്ടിലെയും കർണാടകയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. കോളേജുകൾ, എഞ്ചിനീയറിംഗ് സ്ഥാപനങ്ങൾ, ഐ.ടി ഭീമന്മാർ, മറ്റ് ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം മലയാളികളായ വിദ്യാർത്ഥികളും ജീവനക്കാരും ചേർന്നൊരുക്കിയ ആഘോഷങ്ങൾ കേരളത്തിന് പുറത്തും ഓണത്തിന്റെ ആവേശം വാനോളമുയർത്തി.
സാംസ്കാരിക കൂട്ടായ്മയുടെ പുതിയ അനുഭവം
തമിഴ്‌നാട്ടിലെയും കർണാടകയിലെയും പ്രാദേശിക ജനവിഭാഗങ്ങൾക്കും മറ്റ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഈ ആഘോഷങ്ങൾ വേറിട്ടൊരു അനുഭവമായി മാറി. കസവുമുണ്ടും സെറ്റ് സാരിയും ധരിച്ചെത്തിയ മലയാളി മക്കൾക്കൊപ്പം മറ്റ് സംസ്ഥാനക്കാരും പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് ആഘോഷങ്ങളിൽ പങ്കാളികളായി.
അതിമനോഹരമായ കളർ പൂക്കളങ്ങൾ, താളമേളങ്ങൾ, തിരുവാതിരക്കളി, വടംവലി ഉൾപ്പെടെയുള്ള ആവേശകരമായ മത്സരങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. അതിനുപുറമേ ഇലയിട്ട് വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ ഇതര സംസ്ഥാനക്കാർക്ക് നാവിലൂറും അനുഭവമാണ് സമ്മാനിച്ചത്.
ജനകീയോത്സവമായി ഓണം
കഴിഞ്ഞ കുറച്ചു വർഷങ്ങളായി അയൽ സംസ്ഥാനങ്ങളിൽ ഓണാഘോഷങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളികളുടെ മാത്രം ആഘോഷമായിരുന്ന ഓണം ഇന്ന് തമിഴ്‌നാട്ടിലെയും കർണാടകയിലെയും കാമ്പസുകളിൽ ഒരു ആഗോള സാംസ്കാരിക ഉത്സവത്തിന്റെ രൂപം കൈവരിച്ചിരിക്കുന്നു.
ഭാഷയുടെയും അതിരുകളുടെയും വേലിക്കെട്ടുകൾ തകർത്ത്, സൗഹൃദവും കൂട്ടായ്മയും വിളിച്ചോതുന്ന ഈ ഓണാഘോഷങ്ങൾ പ്രവാസി മലയാളികൾക്ക് നാടിന്റെ ഓർമ്മ പുതുക്കാനുള്ള മികച്ചൊരു വേദിയായി മാറുകയാണ്.
റിപ്പോർട്ട് രഞ്ജിത്ത് എം നിലമ്പൂർ