ചെർപ്പുളശ്ശേരി:. ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡ് പുത്തനാക്കൽ ഭഗവതി ക്ഷേത്ര പരിസരത്തേക്ക് മാറ്റിയതോടെ പ്രദേശത്തെ വാടകക്കെട്ടിടങ്ങൾക്ക് വൻ തുക ഈടാക്കുന്നതായി കച്ചവടക്കാരുടെ പരാതി. പുതിയ സ്റ്റാൻഡ് നിലവിൽ വന്നതോടെ നിരവധി ആളുകളാണ് ഇവിടെ കച്ചവട സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി കെട്ടിടങ്ങൾ അന്വേഷിച്ചെത്തുന്നത്. ഇത് മുതലാക്കിയാണ് കെട്ടിട ഉടമകൾ ഭീമമായ ഡെപ്പോസിറ്റും ഉയർന്ന വാടകയും ആവശ്യപ്പെടുന്നത്.
നേരത്തെ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിച്ചിരുന്ന ഭൂരിഭാഗം കച്ചവട സ്ഥാപനങ്ങളും ഇതിനോടകം തന്നെ പുതിയ സ്റ്റാൻഡ് പരിസരത്തേക്ക് മാറ്റിസ്ഥാപിച്ചുകഴിഞ്ഞു. രാവിലെയും വൈകുന്നേരവും പുത്തനാൽക്കാവ് പരിസരത്ത് അനുഭവപ്പെടുന്ന വൻ ജനത്തിരക്ക് തന്നെയാണ് കച്ചവടക്കാരെ ഇങ്ങോട്ട് ആകർഷിക്കുന്നത്. എത്ര ഉയർന്ന വാടകയാണെങ്കിലും കച്ചവടം ലക്ഷ്യമിട്ട് സ്ഥലം ഏറ്റെടുക്കാൻ ആളുകൾ തയ്യാറാകുന്നുമുണ്ട്.
എന്നാൽ, മെട്രോ നഗരങ്ങളിൽ പോലും ഇല്ലാത്ത വിധത്തിലുള്ള ഉയർന്ന വാടക നിരക്കാണ് നിലവിൽ ഈ ചെറിയ പ്രദേശത്ത് ഈടാക്കുന്നതെന്നാണ് പൊതുവെയുള്ള ആക്ഷേപം. ഇത് സാധാരണക്കാരായ ചെറുകിട വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. അധികാരികൾ അടിയന്തരമായി ഇടപെട്ട് വാടക ഇനത്തിൽ ന്യായമായ ഒരു ഏകീകൃത നിരക്ക് പ്രഖ്യാപിച്ചാൽ മാത്രമേ ഈ ചൂഷണത്തിന് പരിഹാരമാകൂ എന്നാണ് വ്യാപാരി സമൂഹം ആവശ്യപ്പെടുന്നത്.