anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ഭാഗ്യം വന്നിട്ടും നിർഭാഗ്യവാനായി കോയ; ഒരു കോടിയുടെ ലോട്ടറിയടിച്ച് 10 വർഷമായിട്ടും തുക ലഭിച്ചില്ല, ഓട്ടോ ഓടിച്ച് നിയമപോരാട്ടത്തിൽ ഒരു പാവം മനുഷ്യൻ

കോഴിക്കോട്/ചെർപ്പുളശ്ശേരി: ഭാഗ്യദേവത കനിഞ്ഞ് ഒരുകോടി രൂപയുടെ ലോട്ടറി അടിച്ചെങ്കിലും, പത്തു വർഷമായിട്ടും സമ്മാനത്തുക ലഭിക്കാതെ നീതിക്കായി അലയുകയാണ് കോഴിക്കോട് പുല്ലാളൂർ മച്ചക്കുളത്തെ വാടകവീട്ടിൽ കഴിയുന്ന അരീക്കര കോയ. 2016 ജൂലായ് ഒൻപതിലെ കാരുണ്യ ഭാഗ്യക്കുറി നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ ഒരുകോടി രൂപ കോയയെ തേടിയെത്തിയത്. എന്നാൽ ജീവിതം മാറ്റിമറിക്കേണ്ട ആ കാരുണ്യ ടിക്കറ്റ് ഇന്ന് ഇദ്ദേഹത്തിന് സമ്മാനിച്ചിരിക്കുന്നത് കടക്കെണിയും തീരാക്കണ്ണീരുമാണ്.
സമ്മാനാർഹമായ ടിക്കറ്റ് ലോട്ടറി വകുപ്പിൽ സമർപ്പിച്ചിട്ടും ബാങ്ക് നടപടികളിലെയും സാങ്കേതികത്വത്തിലെയും സങ്കീർണ്ണതകൾ കാരണം തുക കോയയ്ക്ക് ലഭിച്ചില്ല. തുടർന്ന് വാടകവീട്ടിലെ കഷ്ടപ്പാടുകൾക്കിടയിലും ഒരുകോടി രൂപ എന്ന സ്വപ്നത്തിനായി ഇദ്ദേഹം നിയമപോരാട്ടം ആരംഭിക്കുകയായിരുന്നു.
കടം വാങ്ങി നിയമപോരാട്ടം; ജീവിതം തള്ളിനീക്കുന്നത് ഓട്ടോ ഓടിച്ച്
പത്തു വർഷത്തോളമായി തുടരുന്ന ഈ നിയമപോരാട്ടത്തിന് ഇതിനോടകം വൻ തുകയാണ് ചെലവായത്. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയാണ് ഇദ്ദേഹം കേസിൻ്റെ ആവശ്യങ്ങൾക്കായി പണം കണ്ടെത്തുന്നത്. ജീവിതച്ചെലവുകൾക്കും വാങ്ങിയ കടങ്ങൾ തിരികെ നൽകാനും ഇന്നും ഓട്ടോറിക്ഷ ഓടിച്ചാണ് കോയ ഉപജീവനം നടത്തുന്നത്.
ലോട്ടറിയടിച്ച വിവരമറിഞ്ഞ് സന്തോഷിച്ച കുടുംബത്തിന് പിന്നീട് ലഭിച്ചത് നിരാശ മാത്രമാണ്. “സർക്കാർ സംവിധാനങ്ങളിൽ നിന്നുള്ള അനനുകമ്പപരമായ നിലപാടാണ് ഒരു സാധാരണക്കാരനായ തൻ്റെ ജീവിതം ഇത്തരത്തിൽ ദുരിതത്തിലാക്കിയത്” എന്ന് കോയ വേദനയോടെ പറയുന്നു.
സമ്മാനത്തുക ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ, കടങ്ങൾ വീട്ടാനും സ്വന്തമായി ഒരു തലചായ്ക്കാൻ ഇടമെന്ന സ്വപ്നത്തിനുമായി ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ നിർഭാഗ്യവാനായ ഭാഗ്യശാലി.

Spread the News

Leave a Comment