ആലപ്പുഴ. 71-ാമത് നെഹ്റുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി ഏര്‍പ്പെടുത്തിയ 2025-ലെ നെഹ്റുട്രോഫി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എന്‍.ടി.ബി.ആര്‍. സൊസൈറ്റിയുടെയും മാധ്യമ അവാര്‍ഡ് കമ്മിറ്റിയുടെയും ചെയര്‍പേഴ്സണായ ജില്ല കളക്ടര്‍ ഷാജി വി നായരാണ് പുരസ്‌കാര തീരുമാനം അറിയിച്ചത്.
അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടര്‍ പി. എസ് താജുദ്ദീനാണ്. മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ട്രാക്കോളം’ എന്ന വാര്‍ത്താപരമ്പരയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.
മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്‌കാരം മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫര്‍ വിഗ്നേഷ് കൃഷ്ണമൂർത്തിക്കാണ്. ‘വീര വിജയം’ എന്ന തലക്കെട്ടോടെയുള്ള ചിത്രമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.
10,001 രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 22-ന് വള്ളംകളി വേദിയില്‍വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
നെഹ്റുട്രോഫി ജലമേളയുടെ ഭാഗമായി ശ്രവ്യമാധ്യമങ്ങള്‍ നടത്തിയ മികച്ച പ്രചാരണത്തിന് റേഡിയോ മാംഗോയ്ക്ക് മെമെന്റോയും പ്രത്യേക അംഗീകാരപത്രവും നൽകും.
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടര്‍ സി എല്‍ തോമസ്, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസ്മെന്റ് ലക്ചറര്‍ വി.ജെ. വിനീത, ഫോട്ടോ ജേണലിസം കോ ഓഡിനേറ്റര്‍ ലീന്‍ തോബിയാസ് എന്നിവരടങ്ങിയ സമിതിയാണ് വിധിനിര്‍ണയം നടത്തിയത്.