പാലക്കാട്: സംസ്ഥാനത്ത് പഞ്ചസാരയ്ക്ക് അനിയന്ത്രിതമായി വില വർദ്ധിക്കുന്നത് സാധാരണക്കാരായ ജനങ്ങൾക്ക് കനത്ത തിരിച്ചടിയാകുന്നതായി എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ കിലോയ്ക്ക് 40 രൂപയോളമുണ്ടായിരുന്ന പഞ്ചസാരയ്ക്ക് ഇപ്പോൾ റീട്ടെയിൽ വിപണിയിൽ 70 രൂപയിൽ അധികമാണ്. ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, പഞ്ചസാര വിലയിലുണ്ടായ ഈ വൻ കുതിച്ചുചാട്ടം ആഘോഷ നാളുകളിൽ കേരള ജനതയ്ക്ക് ലഭിച്ച മറ്റൊരു ഇരുട്ടടിയാണ്.
ഇന്ധനങ്ങളിൽ 20 ശതമാനം എഥനോൾ കൂട്ടിക്കലർത്തുന്ന (E20) നയത്തിന്റെ ഭാഗമായി കരിമ്പ് വൻതോതിൽ വഴിതിരിച്ചുവിടുന്നതും, കരിമ്പ് ഉൽപ്പാദനത്തിലുണ്ടായ ക്ഷാമവുമാണ് പഞ്ചസാരയുടെ ലഭ്യത കുറയാനും വിപണിയിൽ വില വർദ്ധിക്കാനും പ്രധാന കാരണമായത്.
ഓണ സീസണിൽ ജനങ്ങളുടെ കുടുംബ ബജറ്റ് പൂർണ്ണമായും താളംതെറ്റിക്കുന്ന ഈ സാഹചര്യത്തിൽ, സപ്ലൈകോ വഴിയും പൊതുവിതരണ ശൃംഖല വഴിയും സബ്‌സിഡി നിരക്കിൽ പഞ്ചസാര ലഭ്യമാക്കാൻ സർക്കാരുകൾ അടിയന്തര വിപണി ഇടപെടൽ നടത്തണമെന്ന് എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി ആവശ്യപ്പെട്ടു.