കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം ഏരീസിനെതിരെയുള്ള മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് തകർപ്പൻ സ്കോർ. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെയും അഖിൽ സ്കറിയയുടെയും അർദ്ധസെഞ്ച്വറികളും, അവസാന ഓവറുകളിൽ കൃഷ്ണദേവൻ നടത്തിയ വെടിക്കെട്ട് ബാറ്റിംഗുമാണ് കാലിക്കറ്റിന് കരുത്തായത്.
മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ 27 പന്തിൽ നിന്ന് 7 ഫോറുകളും 3 സിക്സറുമടക്കം 58 റൺസ് നേടി മികച്ച തുടക്കം നൽകി. രോഹൻ മടങ്ങിയതിന് ശേഷം മധ്യനിരയിലുണ്ടായ തകർച്ചയിൽ ടീമിന് കരുത്തായത് അഖിൽ സ്കറിയയുടെ സാന്നിധ്യമണ്. ഒരു വശത്ത് നിലയുറപ്പിച്ച അഖിലിൻ്റെ മികവിലാണ് കാലിക്കറ്റ് ശക്തമായി തിരിച്ചുവന്നത്. 43 പന്തിൽ 5 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 56 റൺസുമായി അഖിൽ സ്കറിയ ടീമിൻ്റെ സ്കോർ പതിയെ ഉയർത്തുകയായിരുന്നു. എന്നാൽ അവസാന ഓവറുകളിൽ കൃഷ്ണദേവന്റെ കടന്നാക്രമണമാണ് കാലിക്കറ്റിനെ കൂറ്റൻ സ്കോറിലേക്കെത്തിച്ചത്.
അഖിൽ സ്കറിയ – കൃഷ്ണദേവൻ സഖ്യം കേവലം 27 പന്തിൽ നിന്ന് 64 റൺസാണ് അടിച്ചുകൂട്ടിയത്. വെറും 16 പന്തിൽ നിന്ന് 4 സിക്സറുകളും 2 ഫോറുമടക്കം 39 റൺസ് നേടിയ കൃഷ്ണദേവൻ 243.75 എന്ന കൂറ്റൻ സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. കൃഷ്ണദേവന്റെ ആക്രമണോത്സുക ബാറ്റിംഗിന് മുന്നിൽ കൊല്ലം ബൗളർമാർക്ക് മറുപടിയില്ലാതെയായി. ഈ മികച്ച പ്രകടനത്തോടെ കൊല്ലം ഏരീസിനെതിരെ കൂറ്റൻ ലക്ഷ്യം ഉയർത്താൻ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് സാധിച്ചു.