ചെർപ്പുളശ്ശേരി /മാരായമംഗലം ഓണാഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി പണ്ട്
കാലങ്ങളിൽ ഒട്ടുമിക്ക ഹൈന്ദവ ഭവനങ്ങളിലും ചെയ്തു വന്നിരുന്ന മാതേവർ പൂജ ഇന്ന് അന്യം നിന്ന് പോയിരിക്കുകയാണ്.
എന്നാൽ ചില ക്ഷേത്രങ്ങളിൽ ഈ ചടങ്ങ് ഭക്തിപൂർവ്വം അനുഷ്ഠിച്ച് വരുന്നുണ്ട്.
അത്തരം ഒരു ക്ഷേത്രമാണ് വള്ളുവനാട്ടിലെ മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രം
കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി
ക്ഷേത്രത്തിൽ തൃക്കാക്കരയപ്പനെ എഴുന്നള്ളിക്കലും മാതേവർ പൂജയും നടത്തിവരുന്നുണ്ട്.
ഈ വർഷവും ക്ഷേത്രത്തിൽ ഇന്ന് തിരുവോണ നാളിൽ അതിരാവിലെ തൃക്കാക്കരയപ്പനെ എഴുന്നള്ളിച്ച് മാതേവർ പൂജ നടത്തി.
ക്ഷേത്രം മേൽശാന്തി ഗുരുവായൂർ മണികണ്ഠൻ ശർമ്മയുടെ നേതൃത്വത്തിൽ അമ്പല മുറ്റത്ത് അരിമാവ് കൊണ്ട് അണിഞ്ഞ് തൃക്കാക്കരയപ്പനെ ഭക്തിപൂർവ്വം
നാക്കിലയിൽ ഇരുത്തിയാണ് എഴുന്നള്ളിച്ച് വെയ്ചത്.
തൃക്കാക്കരയപ്പന് ഹരഹരോ ഹര എന്ന നാമജപത്തിൻ്റെ അകമ്പടിയോടെയാണ് പ്രതിഷ്ഠാകർമ്മം നടത്തിയത്.
തുടർന്ന് മേൽ ശാന്തിയുടെ മാതേവർ പൂജ നടത്തി നിവേദ്യമായി പൂവടയും പഴവും അവിലും മലരും അപ്പവും ഭക്തജനങ്ങൾക്ക് നൽകി.
ഇതേ സമയം ക്ഷേത്രമുറ്റത്ത് ഭക്തജനങ്ങൾ ആർപ്പുവിളികളും പൂവിളി കളും നടത്തി.
ക്ഷേത്രം മാതൃസമിതിയിലെ അംഗങ്ങൾ കൈകൊട്ടികളി അവതരിപ്പിച്ചു.
ക്ഷേത്രത്തിൽ നേദിച്ച
പാലട പ്രഥമൻ അടക്കം നൈവേദ്യങ്ങളും പ്രസാദമായി നൽകി.
നിരവധി ഭക്തജനങ്ങൾ മാതേവർ പൂജയിൽ പങ്കെടുക്കുകയുണ്ടായി.
ക്ഷേത്രം രക്ഷാധികാരിയായ പറമ്പത്ത് രാമൻകുട്ടി നായർ , ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ട് ഭാസ്ക്കരൻ വൃന്ദാവനം, സെക്രട്ടറി പി. ബാലകൃഷ്ണൻ , വാസു കിഴോപ്രത്തൊടി , ഉണ്ണികൃഷ്ണൻ മങ്ങാട്ട്, ജയകുമാർ ഉല്ലാസ്, ഡോ. കെ അജിത്, കെ സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി