- എടത്തനാട്ടുകര: ക്ഷേത്രവളപ്പിൽ ജൈവരീതിയിൽ വിളയിച്ചെടുത്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി നൽകി എടത്തനാട്ടുകര ചിരട്ടക്കുളം മാരാട്ടുകാവ് ഭദ്രകാളി ക്ഷേത്രസംരക്ഷണ സമിതി മാതൃകയായി. എടത്തനാട്ടുകര ടി.എ.എം.യു.പി. സ്കൂളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിലേക്കാണ് പച്ചക്കറികൾ കൈമാറിയത്.
എടത്തനാട്ടുകരയിലെ കാവ് സങ്കൽപ്പമുള്ള ഏക ക്ഷേത്രവും ഇരുനൂറിലേറെ വർഷം പഴക്കമുള്ളതുമായ മാരാട്ടുകാവ് ക്ഷേത്രത്തിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ പൂർണ്ണമായും സംരക്ഷിച്ചുകൊണ്ടായിരുന്നു കൃഷി. ഒന്നേമുക്കാൽ ഏക്കറോളം വരുന്ന ക്ഷേത്രവളപ്പിലെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് യാതൊരു ഭംഗവും വരുത്താതെയാണ് കൃഷിയിടമൊരുക്കിയത്. വാഴ, പച്ചമുളക്, പയർ, വെണ്ട, വഴുതന, കുമ്പളം, മത്തൻ, ചിരങ്ങ തുടങ്ങി വിവിധയിനം വിളകളാണ് സമിതിയുടെ നേതൃത്വത്തിൽ ഉൽപ്പാദിപ്പിച്ചത്. 
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സാമൂഹികവും പാരിസ്ഥിതികവുമായ ഉത്തരവാദിത്വം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് വിളവുകൾ സ്കൂളിന് കൈമാറിയതെന്ന് ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹി പി. ജയശങ്കരൻ മാസ്റ്റർ പറഞ്ഞു.
ക്ഷേത്രവളപ്പിൽ നടന്ന ചടങ്ങിൽ കാവ് സങ്കൽപ്പത്തെക്കുറിച്ചും കാവുകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും ഭാരവാഹികൾ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ജൈവവൈവിധ്യവും പ്രകൃതിയുടെ സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ കാവുകൾ വഹിക്കുന്ന പങ്കും കുട്ടികൾക്ക് പരിചയപ്പെടുത്തി.
ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികളായ പി. ജയശങ്കരൻ മാസ്റ്റർ, പി. വാസുദേവൻ, മേൽശാന്തി രമേശ് എമ്പ്രാന്തിരി എന്നിവരിൽ നിന്ന് സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി ഭാരവാഹികളായ കെ.ടി. ജഫീർ, കെ. ജാസിറ, അധ്യാപകരായ കെ. ജുനൈദ്, വി.പി. സനൽകുമാർ, പി.എം. ഫായിസ, ബിബി എന്നിവരും വിദ്യാർത്ഥികളും ചേർന്ന് പച്ചക്കറികൾ ഏറ്റുവാങ്ങി.
