പാലക്കാട് വൻ ലഹരിവേട്ട. കാറിൽ കടത്താൻ ശ്രമിച്ച ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോയോളം എംഡിഎംഎയുമായി ദമ്പതികളടക്കം മൂന്ന് പേരെ ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് സാഹസികമായി പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, ഇയാളുടെ ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്നാട്ടിലെ കുനിയമ്പത്തൂർ ഭാഗത്തുനിന്ന് തന്നെ ലഹരിക്കടത്ത് സംഘത്തിന്റെ വാഹനം പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു. പൊലീസിനെ കബളിപ്പിക്കാനായി വേലന്താവളം വഴി ചിറ്റൂരിലൂടെ റൂട്ട് മാറ്റി പാലക്കാട്ടേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ ഒലവക്കോട് വെച്ച് വാഹനം തടഞ്ഞ് സാഹസികമായാണ് പിടികൂടിയത്.
പിടിച്ചെടുത്ത ലഹരിമരുന്നിന് രാജ്യാന്തര വിപണിയിൽ കോടികൾ വിലമതിക്കുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ലഹരി സംഘത്തിന് സാമ്പത്തിക സഹായം നൽകുന്ന പ്രധാന കണ്ണികളെക്കുറിച്ചും മറ്റ് ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.