പാലക്കാട്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദമായ മലമ്പുഴ ഉദ്യാനത്തില്‍ കുട്ടികളില്‍ ഏറ്റവും കൗതുകമുണര്‍ത്തുന്ന റോപ് വേയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം.
ഗ്ലാസ് കൊണ്ട് മറച്ച ക്യാബിനുകളില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം, ചൂടുകൂടുന്ന സമയത്ത് ക്യാബിനില്‍ താപനില വര്‍ദ്ധിച്ചാല്‍ കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം തുടങ്ങിയ കാര്യങ്ങൾ സൂചിപ്പിച്ച് കമ്മീഷന് ലഭിച്ച പരാതി പരിഗണിച്ചാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സൺ കെ വി മനോജ് കുമാര്‍ നിര്‍ദ്ദേശം നല്‍കിയത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യാനത്തില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതായും അതോടെ ആധുനിക സംവിധാനങ്ങളോടുകൂടിയ റോപ് വേ സജ്ജമാവുമെന്നും സുരക്ഷ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ചെയര്‍പേഴ്‌സൺ പറഞ്ഞു.
സുബ്രതോ കപ്പ് മത്സരങ്ങള്‍ ചെളിക്കളത്തിലാണ് നടക്കുന്നതെന്ന പരാതി പരിഹരിച്ചു. നീന്തല്‍ പരിശീലനങ്ങളില്‍ കൃത്യമായ സുരക്ഷാസംവിധാനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി. മഴക്കാലമായതിനാല്‍ മസ്തിഷ്‌കജ്വരം പോലുള്ള നിരവധി പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ കുളങ്ങളിലും മറ്റ് ജലസ്രോതസുകളിലും പരിശീലനം അനുവദിക്കരുതെന്നും ചെയർപേഴ്സൺ പറഞ്ഞു.
കുട്ടിയെ കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതും പരിശോധിക്കേണ്ടതുമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവ പരിഹരിക്കാനുള്ള നിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു. ചില അങ്കണവാടികളിലെ സുരക്ഷാ വീഴ്ചകളും ശോച്യാവസ്ഥയും കമ്മീഷന്‍ ഗൗരവമായാണ് കാണുന്നത്. കുട്ടികള്‍ക്ക് കൃത്യമായ ഭൗതിക സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടത് അനിവാര്യമാണ്.
കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ജില്ലാ ഭരണ സംവിധാനത്തിന്റെ ഭാഗത്തുനിന്നും ഉദ്യാഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് കമ്മീഷന്‍ അംഗം പി ഷാജേഷ് ഭാസ്‌ക്കര്‍ പറഞ്ഞു.
സിറ്റിങ്ങില്‍ 41 പരാതികള്‍ തീര്‍പ്പാക്കി. ആകെ 61 പരാതികളാണ് പരിഗണിച്ചത്. ഇരുപത് പരാതികള്‍ പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കാനും ഉത്തരവ് നൽകാനുമായി മാറ്റി.