കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളിൽ നടന്ന ക്വിസ് മത്സരത്തിൽ ചരിത്രവിരുദ്ധമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയാതായി കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റ് 6-ന് ‘ഫ്രീഡം ക്വിസ്’ എന്ന പേരിൽ ഈ പ്രദേശങ്ങളിൽ സംഘടിപ്പിച്ച മത്സരം വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ (Club Activity) ഉൾപ്പെട്ട ഒന്നല്ല. ഇത്തരത്തിൽ പ്രാദേശികമായി അനൗദ്യോഗിക ചോദ്യങ്ങൾ നിർമ്മിച്ച് മത്സരം നടത്താൻ വിദ്യാഭ്യാസ വകുപ്പോ സാമൂഹ്യ ശാസ്ത്ര ക്ലബ്ബോ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല ഷംസുദ്ദീൻ പറഞ്ഞു.
ചരിത്രത്തിന്റെ പിൻബലമില്ലാത്തതും പൂർണ്ണമായും തെറ്റായതുമായ ചോദ്യങ്ങൾ കുട്ടികളിലേക്ക് എത്തിച്ചത് ദുരുദ്ദേശപരമാണ്. ഇത്തരം ശ്രമങ്ങളെ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. തെറ്റായ ചോദ്യങ്ങൾ തയ്യാറാക്കി മത്സരം നടത്തിയവരെയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും അന്വേഷണത്തിലൂടെ കണ്ടെത്തി അവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുന്നതാണ് എന്നും വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ വ്യക്തമാക്കി