പാലക്കാട്. പൊതുവിപണിയിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന സമീപനം അനുവദിക്കില്ലെന്ന്പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. മികച്ച ഇടപെടൽ നടത്തി വിലക്കുറവിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് സാധാരണക്കാർക്ക് സപ്ലൈകോ മുഖേന സർക്കാർ ഉറപ്പാക്കുന്നത്. ഒരു വീട്ടിലേക്ക് വേണ്ട അവശ്യസാധനങ്ങൾ മറ്റും സബ്സിഡി വിലയ്ക്ക് നൽകുന്നതിന് പുറമെ മിതമായ നിരക്കിൽ വിവിധ ഓണക്കിറ്റുകളും മേളയിൽ ലഭ്യമാക്കുന്നുണ്ട്. സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ ഉദ്ഘാടനം കോട്ടമൈതാനത്ത് ഓൺലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജില്ലാ ഫെയർ ഓഗസ്റ്റ് 25 വരെ പ്രവർത്തിക്കും. ഇതിനുപുറമേ ഓഗസ്റ്റ് 20 മുതൽ ഉത്രാടം വരെ എല്ലാ നിയോജകമണ്ഡലങ്ങളിലും മണ്ഡലതല ഫെയറുകളും ഉണ്ടാകും.
പരിപാടിയിൽ കെ. സുമേഷ് അച്യുതന് എം.എല്‍.എ അധ്യക്ഷനായി. ആദ്യവില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു നിർവഹിച്ചു. രമേശ് പിഷാരടി എംഎൽഎ, ജില്ലാ കലക്ടർ കെ സുധീർ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രൻ, വാര്‍ഡ് കൗണ്‍സിലര്‍ പ്രദീപ, സപ്ലൈകോ റീജിയണല്‍ മാനേജര്‍ ജി. സുമ, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
*_ഗിഫ്റ്റ് കാര്‍ഡുകള്‍ ഉള്‍പ്പെടെ ആകര്‍ഷമായ ഓഫറുകള്‍_*
ഓണം മേളയിൽ പൊതുജനങ്ങള്‍ക്ക് 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ റേഷന്‍ കാര്‍ഡിലൂടെ സബ്സിഡി നിരക്കില്‍ ലഭ്യമാക്കും. സപ്ലൈകോ റേഷന്‍കട വഴി എ എ വൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണിസഞ്ചി ഉള്‍പ്പെടെ 16 ഇനം അവശ്യസാധനങ്ങള്‍ അടങ്ങുന്ന സൗജന്യ ഓണക്കിറ്റുകളും വിതരണം ചെയ്യുന്നു. ലാഭകരമായ വിലയില്‍ നാല്തരം കിറ്റുകളും വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ഓണം ഗിഫ്റ്റ് കാര്‍ഡുകള്‍ സമ്മാനിക്കുന്നതിനൊപ്പം ഗിഫ്റ്റ് കാര്‍ഡ് റെഡീം ചെയ്യുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. 1000 രൂപയുടെ ഓരോ പര്‍ച്ചേസിനും ഒരു ഗിഫ്റ്റ് കൂപ്പണും നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. 1500 രൂപയ്ക്ക് മുകളില്‍ സബ്സിഡിഇതര സാധനങ്ങള്‍ വാങ്ങുമ്പോള്‍ 100 രൂപയുടെ ബോണസ് കൂപ്പണ്‍, ശബരി, മറ്റ് ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേക ഓഫറുകളും വന്‍ വിലക്കുറവും ഉപഭോക്താക്കള്‍ക്കായി സപ്ലൈകോ ലഭ്യമാക്കുന്നുണ്ട്.