anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പൈതൃകം, ഭാഷ, ഭക്ഷണം- കൊച്ചിയുടെ വിസ്മയിപ്പിക്കുന്ന വൈവിദ്ധ്യങ്ങളുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെമിനാര്‍

തൃശ്ശൂർ: ലോകത്തിന്റെ വിവിധ സംസ്ക്കാരങ്ങളെ സ്വാംശീകരിച്ച പൈതൃകം കൊച്ചി നഗരം ഭാഷയുടെ കാര്യത്തിലും നിലനിറുത്തിയെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെ.ബി.എഫ്) സംഘടിപ്പിച്ച ക്രിയോലൈസേഷന്‍ സെമിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഡിസംബര്‍ 12 ന് ആരംഭിക്കുന്ന ആറാമത് കൊച്ചി-മുസിരിസ് ബിനാലെയുടെ (കെ.എം.ബി-6) മുന്നോടിയായി സംഘടിപ്പിക്കുന്ന ഔട്ട് റീച്ച് സംവാദ പരമ്പരയുടെ ഭാഗമായാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ സെമിനാര്‍ നടന്നത്.

‘ക്രിയോലൈസേഷൻ’ എന്ന വിഷയത്തിലാണ് ചര്‍ച്ച നടന്നത്. വിവിധ സംസ്ക്കാരത്തില്‍ നിന്നുള്ള ഭാഷകള്‍ കാലാന്തരത്തില്‍ തനത് ഭാഷയെ സ്വാധീനിക്കുന്നതിനെയാണ് ഈ പേരു കൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നാം നൂറ്റാണ്ടിൽ മുസിരിസ് വ്യാപാര കേന്ദ്രമായി വളരുകയും പെരുമാക്കന്മാരുടെ ഭരണത്തിൻ കീഴിൽ തീർത്ഥാടന കേന്ദ്രമായി മാറുകയും ചെയ്ത ശേഷം, ഇന്ന് പൈതൃക വിനോദസഞ്ചാര കേന്ദ്രമായി പ്രശസ്തമായത് ഈ സാംസ്ക്കാരിക പരിണാമത്തിന്റെ ഉദാഹരണമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

എ.ഡി. 1341-ൽ പെരിയാർ നദിയിലുണ്ടായ സുനാമി പോലുള്ള പ്രകൃതിദുരന്തത്തെത്തുടർന്ന്  സ്വാഭാവിക തുറമുഖമായി രൂപപ്പെട്ട കൊച്ചി വിവിധ സംസ്ക്കാരങ്ങളുടെ ഈറ്റില്ലമാണെന്ന്  കെ.ബി.എഫ്-ന്റെ സ്ഥാപകാംഗവും ട്രസ്റ്റിയും ചിത്രകാരനും എഴുത്തുകാരനുമായ ബോണി തോമസ് പറഞ്ഞു. വെറും നാലര ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും ഉൾപ്പെടുന്ന ഇരട്ട നഗരങ്ങളിൽ 18 ഭാഷകൾ സംസാരിക്കുന്ന 30-ൽ അധികം സമുദായങ്ങളുണ്ട്. അവരുടെ സംസാരഭാഷ പ്രാദേശിക മലയാളവുമായി വേർതിരിച്ചറിയാൻ കഴിയാത്തവിധം ഇഴുകിച്ചേർന്നിരിക്കുമ്പോൾ തന്നെ, ഈ ആളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തങ്ങളുടെ പൂർവ്വികരുടെ ഓര്‍മ്മ നിലനിർത്തുന്നു.

വിവിധ വിശ്വാസങ്ങളുടെ 50-ൽ കുറയാത്ത ദൈവങ്ങളെയും ദേവതകളെയും കുടിയിരുത്തിയിട്ടുള്ള 40 മതപരമായ നിർമ്മിതികൾ പശ്ചിമ കൊച്ചിയിലുണ്ട്. ഇവിടുത്തെ സാമൂഹിക-സൗഹാർദ്ദം എപ്പോഴും മാതൃകാപരമായിരുന്നു. പോർച്ചുഗീസുകാർ (1503-1663), ഡച്ചുകാർ (1663-1795), ബ്രിട്ടീഷുകാർ (1795-1947) എന്നിങ്ങനെ ആഗോള ശക്തികള്‍ ഭരിച്ച ലോകത്തിലെ ഒരേയൊരു പ്രദേശമാണ് പടിഞ്ഞാറൻ കൊച്ചിയെന്നും ബോണി ചൂണ്ടിക്കാട്ടി.

പടിഞ്ഞാറൻ കൊച്ചി വാസ്തുവിദ്യയിലും, പാചകത്തിലും, ആതിഥേയത്വത്തിലും പ്രദർശിപ്പിക്കുന്ന സമ്പന്നമായ സംസ്കാരങ്ങളെക്കുറിച്ച് ബോണി നടത്തിയ പവർ-പോയിന്റ് അവതരണം  ശ്രദ്ധേയമായി. 1664-ൽ  മുനിസിപ്പൽ ഓഫീസ് സ്ഥാപിച്ചുകൊണ്ട് ഡച്ചുകാരാണ് ഇന്ത്യക്ക് അതിന്റെ ആദ്യത്തെ പൗരസമിതി സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഈ പ്രദേശം കൊച്ചി കോർപ്പറേഷന്റെ ഭാഗമാണ്.

പേർഷ്യ, ഗ്രീസ്, റോം, മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികളുമായി ഈ പ്രദേശത്തിനുണ്ടായിരുന്ന ബന്ധത്തിൽ നിന്ന് മലയാളത്തിലേക്ക് വന്ന കടമെടുത്ത വാക്കുകൾ ഭാഷാ പണ്ഡിതൻ പ്രൊഫ. ആദർശ് സി സദസ്സിന് മുന്നില്‍ അവതരിപ്പിച്ചു. വിത്ത് വിതയ്ക്കുന്നതിന് മുന്നോടിയായി ശുഭസൂചകമായി കണക്കാക്കിയിരുന്ന ലൈംഗിക പ്രവർത്തനങ്ങളിൽ നിന്നാണ് പഴക്കമേറിയ കൊടുങ്ങല്ലൂർ ഭരണിപ്പാട്ടുകളുടെ സാഹിത്യം ഉടലെടുത്തത്. യഥാർത്ഥത്തിൽ, ആ വരികളെ അശ്ലീലമെന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കല, കാലം, കലാപം’ എന്ന് പേരിട്ടിരിക്കുന്ന സംവാദ പരമ്പരെയെക്കുറിച്ച് ക്യൂറേറ്റര്‍ കേളീ രാമചന്ദ്രന്‍ സദസ്സിന് വിവരിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷനായിരുന്നു. പ്രാദേശിക ചരിത്രകാരൻ ഡോ. സിന്റോ കോങ്കാത്ത് ആമുഖ പ്രസംഗം നടത്തി, കോളേജിലെ സെൽഫ് ഫിനാൻസിംഗ് പ്രോഗ്രാംസ് കോർഡിനേറ്റർ ഡോ. ടി. വിവേകാനന്ദൻ, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ഷിന്റോ കെ.ജി., എക്കണോമിക്സ് വിഭാഗം (അൺഎയ്ഡഡ്) കോർഡിനേറ്റർ പ്രൊഫ. ബോസ് പി.ആർ. എന്നിവർ ആശംസകൾ അർപ്പിച്ചു. ഇംഗ്ലീഷ്, ചരിത്ര വിഭാഗം കോർഡിനേറ്റർ ഡോ. ജോർജ് അലക്സ് സ്വാഗതം പറഞ്ഞു. ആഷ്‌ന കെ. അശോക് നന്ദി പ്രമേയം അവതരിപ്പിച്ചു.

ഗോവയിലെ എച്ച്.എച്ച്. ആർട്ട് സ്പേസസിന്റെ സഹകരണത്തോടെ പ്രശസ്ത കലാകാരനായ നിഖിൽ ചോപ്രയാണ് കൊച്ചി ബിനാലെ ആറാം ലക്കം ക്യൂറേറ്റ് ചെയ്യുന്നത്. 109 ദിവസം നീണ്ടു നില്‍ക്കുന്ന പ്രദർശനം 2026 മാർച്ച് 31 ന് അവസാനിക്കും.

Spread the News

Leave a Comment

IMG 20260806 WA0051