കൊച്ചി. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിൽ എത്തിയ ഒന്നാം പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് പിഴ ചുമത്താത്ത ആർ റ്റി ഒ ഉദ്യോഗസ്ഥന് എതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് പരാതി. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്.
കഴിഞ്ഞ മാസം ഒന്നാം തീയതി വഴുതക്കാട് ജംങ്ഷന് സമീപം താമസിക്കുന്ന ആഭ്യന്തര വകുപ്പ് മന്ത്രിയുടെ വീട്ടിൽ കടകംപള്ളി സുരേന്ദ്രൻ എത്തിയത് ഇരുചക്ര വാഹനത്തിലായിരുന്നു. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ച് എത്തിയ അദ്ദേഹത്തിന് എതിരെ അഡ്വ. കുളത്തൂർ ജയ്സിങ് അടക്കമുള്ളവർ പരാതി നൽകിയിരുന്നു. പ്രസ്തുത പരാതിയിൽ അഡ്വ. കുളത്തൂർ ജയ്സിങിന് തിരുവനന്തപുരം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് നൽകിയ വിവരാവകാശ മറുപടിയിൽ കടകംപള്ളിയ്ക്ക് എതിരെ പിഴ ഇതുവരെ ചുമത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഇതേ തുടർന്നാണ് ആർ റ്റി ഒ ഉദ്യോഗസ്ഥന് എതിരെ നടപടി വേണമെന്ന പരാതി അഡ്വ. കുളത്തൂർ ജയ്സിങ് മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രിയുടെ വീടിന് കാവൽ നിൽക്കുകയായിരുന്ന പോലീസ് സംഘവും വഴുതക്കാട് ഭാഗത്ത് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും നോക്കി നിൽക്കെയാണ് മാതൃകയാക്കേണ്ട മുൻ മന്ത്രിയും പൊതു പ്രവർത്തകനും കൂടിയായ കടകംപള്ളി സുരേന്ദ്രനിൽ നിന്നും നിയമ ലംഘനം ഉണ്ടായതെന്നും നിയമ സംവിധാനത്തിൽ എല്ലാവരും തുല്യരാണെന്നും അഡ്വ. കുളത്തൂർ ജയ്സിങ് പ്രതികരിച്ചു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കമുള്ളവർ അറസ്റ്റിലാകുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര വകുപ്പ് മന്ത്രിയുടെ വഴുതക്കാട്ടെ വീട്ടിൽ രാവിലെ എത്തിയത്.