പട്ടാമ്പി: അനധികൃത മദ്യവിൽപ്പനയ്ക്കെതിരെ എക്സൈസ് നടത്തുന്ന ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി പട്ടാമ്പിയിൽ വൻ മദ്യവേട്ട. 34 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി വിളയൂർ സ്വദേശി ഓലഞ്ചേരി വീട്ടിൽ ഭാസ്കരന്റെ മകൻ ഷൈജുവിനെ (43) പട്ടാമ്പി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 5-ന് വൈകീട്ട് 6.30-ഓടെ പട്ടാമ്പി- കൊപ്പം മെയിൻ റോഡിൽ, ശങ്കരമംഗലം ഹെൽത്ത് സെന്ററിന് സമീപത്ത് വച്ചാണ് ഇയാൾ പിടിയിലാകുന്നത്. KL 53 F 5017 നമ്പർ ഹീറോ മാസ്ട്രോ സ്കൂട്ടറിൽ മദ്യം കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്താൻ ശ്രമിക്കവെയായിരുന്നു എക്സൈസിന്റെ മിന്നൽ പരിശോധന.
പട്ടാമ്പി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനീഷ് മോഹന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. പ്രതിയെയും കസ്റ്റഡിയിലെടുത്ത വാഹനവും തൊണ്ടിമുതലുകളും എക്സൈസ് ഓഫീസിൽ ഹാജരാക്കി. കേരള അബ്കാരി നിയമത്തിലെ 55(a), 55(i), 67(B) എന്നീ വകുപ്പുകൾ പ്രകാരം ക്രൈം നമ്പർ 66/2026 ആയി കേസെടുത്തിട്ടുണ്ട്.
എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (G) വസന്തകുമാർ, പ്രിവെന്റീവ് ഓഫീസർ പ്രവീൺ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുധീഷ് ആർ. നായർ, അഷറഫ് അലി, അനൂപ് രാജ് എന്നിവരും ഉണ്ടായിരുന്നു.