
ആനമങ്ങാട്: മുഴന്നമണ്ണ ശ്രീ ചിറ്റടി ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ ലക്ഷ്മി നരസിംഹപൂജയും ഹോമവും നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി അറിയിച്ചു. നാളെ (ആഗസ്റ്റ് 16 ഞായറാഴ്ച) രാവിലെ 7:30 മുതലാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.
ഭഗവാൻ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തിയെ പ്രീതിപ്പെടുത്തുന്നതിനായി നടത്തുന്ന പ്രധാനപ്പെട്ട വഴിപാടാണ് നരസിംഹഹോമം. ഗണപതി പൂജയോടെ തുടങ്ങി, നരസിംഹ മന്ത്രങ്ങളും സുദർശനമന്ത്രങ്ങളും ഉൾപ്പെടെയുള്ള പ്രത്യേക മന്ത്രങ്ങൾ ചൊല്ലി ഹോമകുണ്ഡത്തിൽ പ്രത്യേക ദ്രവ്യങ്ങൾ സമർപ്പിക്കുന്നതാണ് പ്രധാന ചടങ്ങ്.
ദുരിതശാന്തി, രോഗമുക്തി, ശത്രുദോഷം, ഗൃഹദോഷം, അകാലമൃത്യു എന്നിവയിൽ നിന്നുള്ള മോചനം, സർവ്വ ഐശ്വര്യപൂർണ്ണമായ ഭാവി എന്നിവയ്ക്കായി ഈ പൂജയിൽ പങ്കുകൊള്ളാം. ക്ഷേത്രസന്നിധിയിൽ ആദ്യമായി നടത്തുന്ന ഈ സദുദ്യമം അർത്ഥവത്താക്കാൻ ഏവരുടെയും സഹകരണം കമ്മിറ്റി അഭ്യർത്ഥിച്ചു. പഞ്ചവർണ്ണപ്പൊടികൾ ഉപയോഗിച്ച് അതിമനോഹരമായ ലക്ഷ്മി സമേതനായ നരസിംഹരൂപം വരച്ച ശേഷമാണ് പൂജകൾ നടക്കുന്നത്. പൂജയിലും ഹോമത്തിലും പങ്കെടുക്കുന്നവർക്ക് പ്രസാദമായി പാൽപായസവും ലഭിക്കുന്നതാണ്. പൂജ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് 300 രൂപയാണ് നിരക്ക്. രാവിലെ ക്ഷേത്രത്തിലെത്തിയാലും പൂജയ്ക്കുള്ള ടിക്കറ്റ് ലഭ്യമാക്കുന്നുണ്ട്.