
കാസർകോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്‌ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു. എതിർത്തോട് സ്വദേശി ആശ (41) ആണ് മരണമടഞ്ഞത് . വെള്ളിയാഴ്‌ച ഓഫീസിൽ വച്ചാണ് ഇവർ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കാണപ്പെട്ടത്.
അവശനിലയിലായ ആശയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
റവന്യൂ വകുപ്പിൽ നിന്ന് ആശയെ അടുത്തിടെ എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഈ സ്ഥലംമാറ്റത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ കാസർകോട് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തിവരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദമോ വിഷാദമോ അനുഭവപ്പെടുമ്പോൾ വിദഗ്ദ്ധരുടെ സഹായം തേടുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനും കൗൺസിലിംഗിനുമായി ദയവായി ദിശ (DISHA) ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക.
📞 ദിശ (DISHA): 1056, 0471-2552056 📞 തണൽ (Tanal Helpline): 0495-2760000