anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ക്രിപ്റ്റോ കറൻസിക്ക് ക്വാണ്ടം കമ്പ്യൂട്ടിങ് ഭീഷണി

കൊച്ചി: ഒരു സാങ്കേതികവിദ്യ വികസിപ്പിക്കുമ്പോൾ തന്നെ അതിന്റെ ദോഷവശങ്ങൾ മനസിലാക്കി പ്രതിരോധ മാർഗങ്ങൾക്കൂടി ആവിഷ്ക്കരിക്കേണ്ടതുണ്ടതുണ്ടെന്ന് സൈബർ സെക്യൂരിറ്റി വിദഗ്ധ ഡോ ശ്രാവണി ഷഹാപുരേ. കൊച്ചി ജയിൻ സർവ്വകലാശാല നടക്കുന്ന സമ്മിറ്റ് ഫ്യൂച്ചറിൽ ‘ഫ്യൂച്ചർ പ്രൂഫ് ഡിഫൻസ്’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

പുത്തൻ സാങ്കേതികവിദ്യയായ ക്വാണ്ടം കമ്പ്യൂട്ടിങ്ങിന്റെ വിപ്ലവകരമായ സാധ്യതകളും അതിന്റെ ഭീഷണികളും ഉച്ചകോടിയിൽ ചർച്ചയായി. ഐബിഎം കിസ്കിറ്റ് മാനേജർ ഡോ. ദിനകരൻ വിനായകമൂർത്തി, ക്രിപ്റ്റോകറൻസി അസറ്റ് മാനേജർ സഖിൽ സുരേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

സാധാരണ കമ്പ്യൂട്ടറുകളെക്കാൾ മികച്ച ശേഷിയുള്ള ക്വാണ്ടം കമ്പ്യൂട്ടിങ് ക്രിപ്റ്റോ കറൻസിക്ക് ഭീഷണിയായി തീരുമോയെന്ന സെഷന്റെ മോഡറേറ്റർ സഖിൽ സുരേഷിന്റെ ചോദ്യത്തിന്, “ക്വാണ്ടം കമ്പ്യൂട്ടിങ് സാങ്കേതികവിദ്യ നിലവിൽ പരിണാമ ദശയിലാണ്. ഇപ്പോൾ അത് ക്ലൗഡ് സർവ്വീസുകളിൽ മാത്രമാണുള്ളത്. ക്വാണ്ടം കമ്പ്യൂട്ടിങ് സാങ്കേതികവിദ്യ വിപണിയിൽ ലഭ്യമായി തുടങ്ങിയാൽ അത് ഡിജിറ്റൽ മേഖലയെ ദോഷകരമായി ബാധിക്കും.” ശ്രാവണി ഷഹാപുരേ പറഞ്ഞു.

“നിലവിൽ വികസന ഘട്ടത്തിലുള്ള ഈ സാങ്കേതികവിദ്യ ഭാവിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ക്വാണ്ടം കമ്പ്യൂട്ടിങ് നിലവിലുള്ള ഡിജിറ്റൽ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അങ്ങനെ വന്നാൽ നാം സാങ്കേതികമായി പ്രതിരോധിക്കാൻ സജ്ജരാകണം.” ഡോ. ദിനകരൻ വിനായകമൂർത്തി പറഞ്ഞു.

“ഒരു സാങ്കേതികവിദ്യ വികസിപ്പിക്കുമ്പോൾ തന്നെ അതിന്റെ ദോഷവശങ്ങൾ മനസിലാക്കി പ്രതിരോധ മാർഗങ്ങൾക്കൂടി ആവിഷ്ക്കരിക്കേണ്ടതുണ്ട്. നിലവിൽ ഉപയോഗിച്ചു വരുന്ന ഡിജിറ്റൽ സിഗ്നേച്ചർ, ബയോമെട്രിക്ക് ഡാറ്റകൾ എന്നിവ പോലും ക്വാണ്ടം കമ്പ്യൂട്ടിങ്ങിന്റെ സഹായത്തോടെ ദുരുപയോഗിക്കാനാകും. ഇത് നാം മുൻകൂട്ടി കാണേണ്ടതുണ്ട്.” ശ്രാവണി ഷഹാപുരേ കൂട്ടിച്ചേർത്തു.

Spread the News

Leave a Comment

IMG 20260806 WA0051