ചെർപ്പുളശ്ശേരി:. കഥകളി അരങ്ങിലെ വേഷങ്ങൾക്ക് ജീവനും തേജസ്സും പകരുന്ന ചുട്ടി പ്രയോഗത്തിൽ സമാനതകളില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്ന അതുല്യ കലാകാരനാണ് കലാമണ്ഡലം ശിവരാമൻ. കഥകളിയുടെ അണിയറയിലെ കുലപതിയായിരുന്ന അന്തരിച്ച അപ്പുണ്ണി തരകന്റെ മകനായ ശിവരാമൻ, പിതാവിന്റെ വഴി പിന്തുടർന്നാണ് കഥകളി അണിയറയുടെ ലോകത്തേക്ക് കടന്നുവന്നത്.
പച്ച, കത്തി, താടി, കരി തുടങ്ങി കഥകളിയിലെ വൈവിധ്യമാർന്ന വേഷങ്ങളുടെ മുഖത്തെ രേഖകളും ഭാവങ്ങളും കൃത്യതയോടെ വരച്ചെടുക്കുന്നതിൽ വിസ്മയകരമായ നൈപുണ്യമാണ് ഇദ്ദേഹത്തിനുള്ളത്. കഥകളി രംഗത്തെ തലമുതിർന്ന ഏതാണ്ടെല്ലാ പ്രശസ്ത കലാകാരന്മാർക്കും വേണ്ടി അണിയറയിൽ ചുട്ടികുത്താൻ ഭാഗ്യം ലഭിച്ച അപൂർവ്വം കലാകാരന്മാരിൽ ഒരാളാണ് അദ്ദേഹം.
കേരള കലാമണ്ഡലത്തിൽ ദീർഘകാലം ചുട്ടി വിഭാഗം അധ്യാപകനായി സേവനമനുഷ്ഠിച്ച ശിവരാമൻ, നിരവധി ശിഷ്യന്മാരെ ഈ രംഗത്തേക്ക് വാർത്തെടുത്ത ശേഷമാണ് സർവീസിൽ നിന്നും വിരമിച്ചത്. വിരമിക്കലിനു ശേഷവും കഥകളി അണിയറയിൽ സജീവ സാന്നിധ്യമായി അദ്ദേഹം തന്റെ കലാസപര്യ തുടരുന്നു.
അരങ്ങിലെ അഭിനേതാക്കളുടെ ഭാവങ്ങൾക്ക് പൂർണ്ണത നൽകുന്നതിൽ അണിയറയിലെ ഇദ്ദേഹത്തിന്റെ വിരൽത്തുമ്പുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. പരമ്പരാഗതമായ ശൈലിയെ ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുന്നതോടൊപ്പം, ചുട്ടിയുടെ ഭംഗിയും ഗാംഭീര്യവും ചോരാതെ സൂക്ഷിക്കുന്നതിൽ കലാമണ്ഡലം ശിവരാമൻ പുലർത്തുന്ന കാർക്കശ്യം ഇദ്ദേഹത്തെ ഈ മേഖലയിലെ തലയെടുപ്പുള്ള വ്യക്തിത്വമാക്കി മാറ്റുന്നു.
കഥകളി പ്രസ്ഥാനത്തിന് നൽകിയ അതുല്യമായ സംഭാവനകളെ മുൻനിർത്തി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നിരവധി തവണ വിദേശയാത്രയും ഇദ്ദേഹം നടത്തിയിട്ടുണ്ട്.