ചെർപ്പുളശ്ശേരി. തൃക്കടിയിൽ പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം കേസ് ഒതുക്കി തീർക്കാൻ ഉന്നത ശ്രമം. നിലവിൽ ചളവറ ഗ്രാമപഞ്ചായത്ത് മെമ്പറായ അധ്യാപകനാണ് പ്രതിസ്ഥാനത്ത് നിൽക്കുന്നത്. വിദ്യാർത്ഥിയുടെ പരാതിയിൽ കേസെടുത്താൽ ബാലാവകാശ കമ്മീഷൻ അടക്കം ഇടപെടും. പോലീസ് കേസെടുക്കുന്നതോടെ ഇത് പോക്സോ കേസിലേക്ക് മാറുകയും അറസ്റ്റും റിമാൻഡ് വരെ നടക്കാം എന്നുള്ളത് കൊണ്ട് തന്നെ കേസ് എങ്ങനെയെങ്കിലും ഒതുക്കി തീർക്കാനാണ് ശ്രമം നടക്കുന്നത്. എന്നാൽ എസ് എഫ് ഐ കെ എസ് യു തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിച്ചതോടെ സ്കൂളിന്റെ ഗേറ്റ് അടക്കം അടച്ചുപൂട്ടിയ സ്ഥിതിയിലേക്ക് മാറിക്കഴിഞ്ഞു. സ്കൂൾ അധികൃതർ ആകട്ടെ അധ്യാപകനെ സംരക്ഷിക്കുന്ന പ്രസ്താവനകളാണ് ആദ്യമായി തന്നെ മുന്നോട്ടു വച്ചത്. നിരവധി കുട്ടികൾ പഠിക്കുന്ന നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളിൽ നിന്നും ഇത്തരത്തിൽ മോശപ്പെട്ട അനുഭവം ആദ്യമായിട്ടാണ് എന്നാണ് നാട്ടുകാരുടെ ഭാഷ്യം. പ്രശ്നങ്ങൾ വഷളായ സ്ഥിതിക്ക് അധ്യാപകനെ സസ്പെൻഡ് ചെയ്തുകൊണ്ട് വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന നടപടി ഉണ്ടായില്ലെങ്കിൽ അത് സ്കൂളിന്റെ പ്രതിച്ഛായയെ ബാധിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്തുവിലകൊടുത്തും പ്രശ്നങ്ങൾ ഒതുക്കി തീർക്കാൻ സ്കൂൾ മാനേജ്മെന്റ് ശ്രമിക്കുന്നതായും അറിയുന്നുണ്ട്. ഏതായാലും പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കപ്പെടും എന്ന് നമുക്ക് ആശിക്കാം.