ഒറ്റപ്പാലം:. ഏറെ നാളായി തകർന്നു കിടക്കുന്ന ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെത്തുടർന്ന്, സ്വകാര്യ ബസുടമകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ഇന്ന് ഒറ്റപ്പാലം സബ് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന നിർണ്ണായക ചർച്ചയിലാണ് സമരം പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്.
ബസുടമ സംയുക്ത സമിതി ഭാരവാഹികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ചർച്ചയിൽ സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായി. റോഡിലെ വലിയ കുഴികൾ ഇന്ന് രാത്രിയോടെ തന്നെ അടച്ചു തുടങ്ങുമെന്ന് അധികൃതർ ഉറപ്പുനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കുഴികൾ അടയ്ക്കുന്ന ജോലികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ ഇവയാണ്:
1. *അടിയന്തര അറ്റകുറ്റപ്പണി:* റോഡിലെ വലിയ കുഴികൾ ഇന്ന് (ഞായറാഴ്ച) രാത്രിയോടെ പൂർണ്ണമായും അടച്ചുതീർക്കും.
2. *സഞ്ചാരയോഗ്യമാക്കൽ:* ജൂലൈ 31-നകം റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമാക്കും.
3. *ടാറിംഗ്:* മഴ മാറിനിൽക്കുന്ന സാഹചര്യം പരിഗണിച്ച്, ആഗസ്റ്റ് 15-ഓടെ റോഡിന്റെ ടാറിംഗ് ജോലികൾ ആരംഭിക്കും.
സബ് കളക്ടർ പി. ശ്രീധരൻ, ഒറ്റപ്പാലം MLA കെ. പ്രേംകുമാർ, ഷൊർണൂർ MLA പി. മമ്മിക്കുട്ടി, ഒറ്റപ്പാലം തഹസിൽദാർ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (MVI), റോഡ് നിർമ്മാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുമെന്ന് വിശ്വാസമുള്ളതിനാലാണ് യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സമരം പിൻവലിക്കുന്നതെന്ന് ബസുടമ സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു.