
പാലക്കാട്: കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ 3.5 കിലോ ഗ്രാം ഉണക്ക കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ മുളയം അമ്പാടൻ വീട്ടിൽ ജോണിയുടെ മകൻ ലിജോ (42) യെയാണ് കോടതി ശിക്ഷിച്ചത്. പാലക്കാട് സെക്കന്റ് അഡീഷണൽ ജഡ്ജ് ഡി. സുധീർ ഡേവിഡാണ് വിധി പ്രസ്താവിച്ചത്. പിഴ തുക ഒടുക്കാത്തപക്ഷം ആറുമാസം അധിക തടവ് അനുഭവിക്കേണ്ടിവരും.
2019 മാർച്ച് 13-ന് ഉച്ചയ്ക്ക് 12.40-ഓടെ പാലക്കാട് വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. സജീവ് കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കെ.എസ്.ആർ.ടി.സി ബസിൽ (TN 01 AN 0423) യാത്ര ചെയ്യുകയായിരുന്ന ലിജോയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
സംഭവത്തിൽ പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസ് ക്രൈം നമ്പർ 27/2019 ആയി കേസ് രജിസ്റ്റർ ചെയ്യുകയും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി എൻ.ഡി.പി.എസ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു കോടതിയിൽ ഹാജരായി.